ശങ്കരന് കൈതപ്രം
പയ്യന്നൂര്‍: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രാമപുരം രാജുവിന് തിരക്കേറുകയാണ്. എല്ലാ സ്ഥാനാര്‍ത്ഥികളും രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി മാത്രം വോട്ട് പിടിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയം നോക്കാതെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയാണ് രാജു. കേരളത്തിലെ നിരവധി എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി തലങ്ങും വിലങ്ങും പായുന്ന അനൗണ്‍സ്മെന്റ് വാഹനങ്ങളില്‍ നിന്നുയരുന്ന ഘനഗാംഭീര്യസ്വരത്തിന്റെ ഉടമയാണ് രാമപുരം രാജു.
തന്നെ സമീപിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഗുണങ്ങളും വികസന സ്വപ്നങ്ങളും എതിരാളികളുടെ വികസന വിരുദ്ധനയങ്ങളും താളാത്മകമായി ശബ്ദമാധുരിയോടെ മുഴങ്ങുമ്പോള്‍ കേള്‍വിക്കാരന്റെ മനസ്സിലേക്ക് അത് പതിയുന്നു. മനസ്സിനെയും വോട്ടിനേയും സ്വാധീനിക്കാന്‍ കഴിയുന്ന ഈ ശബ്ദത്തിന്റെ ഉടമയെത്തേടി സ്ഥാനാര്‍ത്ഥികള്‍ എത്തുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല ചെറുപ്പത്തില്‍ പഴയങ്ങാടി ശ്രീശക്തി സിനിമാ ടാക്കീസിലെ അനൗണ്‍സറായി ഈ രംഗത്തെത്തിയ രാജു തന്റെ ജീവിതമേഖല ഇതു തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. പഴയ കോളാമ്പി മൈക്കിലെ അനൗണ്സര് അങ്ങിനെ സ്റ്റുഡിയോ അനൗണ്‍സറായി. ആദ്യം പയ്യന്നൂരും കണ്ണുരുമുള്ള സ്റ്റുഡിയോകളില്‍ റിക്കോര്‍ഡിംഗ് നടത്തി. തിരക്കേറിയപ്പോള്‍ വീട്ടില്‍ തന്നെ സ്റ്റുഡിയോ ഒരുക്കി. മരുമകന് വൈശാഖും പഠനത്തിനു ശേഷമുള്ള സമയങ്ങളില്‍ രാജുവിനെ സഹായിക്കാന്‍ സ്റ്റുഡിയോ വിലെത്തുന്നു
അര്‍ത്ഥ സമ്പുഷ്ടമായ വരികളോടെയും ശബ്ദഗാംഭീര്യത്തോടെയും അക്ഷരസ്ഫുടതയോടെയും മേളപ്പെരുക്കമൊരുക്കുന്ന രാജു മികച്ചൊരു വാദ്യകലാകാരന് കുടിയാണ്. പ്രസിദ്ധമായ മാടായിക്കാവിലെ വാദ്യം കഴകക്കാരനായ രാജു ഭാര്യ പ്രിയയോടും മക്കളായ സരയു വിനോടും സപര്യയോടുമൊപ്പം രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ ശ്രീപത്മത്തില്‍ താമസിക്കുന്നു.
പ്രിയപ്പെട്ട വോട്ടര്‍മാരെ നിങ്ങളുടെ വോട്ടവകാശം നാടിന്റെ വികസനത്തിനു വേണ്ടിയാവണം…രാജുവിന്റെ സ്വരം അന്തരീക്ഷത്തില്‍ അലയടിച്ചുയരുകയാണ്……….
പ്രതികരിക്കാൻ ഇവിടെ എഴുതുക: