ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ആയുധ ഇടപാടില്‍ മുമ്പ് രാജീവ് ഗാന്ധി നടത്തിയ ബോഫോഴ്സ് കുംഭകോണം പോലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് ഭാര്യ സോണിയയുടെ ‘ബോഫോഴ്സാ’കുന്നു. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരായ ഇറ്റാലിയന്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ബിജെപി രാജ്യസഭയില്‍ ഉന്നയിച്ചു. ഇത് ബഹളത്തിനു കാരണമായി. കോഴയിടപാടില്‍ സോണിയയ്ക്കും മുന്‍ കേന്ദ്ര മന്ത്രിമാര്‍ക്കുമുള്ള പങ്ക് ഇറ്റലിക്കോടതിയുടെ വിധിയിലുണ്ട്. ഇതോടെ സോണിയ നടത്തിയ ബോഫോഴ്സ് കുംഭകോണമാണ് ഇതെന്നു തെളിയുമെന്നു വ്യക്തമായി.
28ഡോ. സുബ്രഹ്മണ്യന് സ്വാമി സഭാ ചട്ടം 267 അനുസരിച്ച് നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ പേര് പരാമര്‍ശിച്ചതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. കോടികളുടെ അഴിമതിക്കഥ പുറത്തുവന്നത് സഭയിലും പുറത്തും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
സ്വാമിയുടെ പ്രസ്താവനയ്ക്കിടെ രാജ്യസഭയുടെ നടുത്തളത്തിലേക്ക് ഇരച്ചെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുയര്‍ത്തി സോണിയാഗാന്ധിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സഭ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ മീനാക്ഷി ലേഖി അഗസ്ത വെസ്റ്റ്ലാന്‍ഡ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഇറ്റാലിയന്‍ കോടതി പേര് പരാമര്‍ശിച്ച സോണിയ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ തുറന്നുകാട്ടാന്‍ തീരുമാനിച്ച് മുന്നോട്ടുപോകുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും.
ഇറ്റാലിയന്‍ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സോണിയാഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ബിജെപി ആക്രമണം ശക്തമാക്കിയത്. ഇറ്റലിയില്‍ എന്താണ് നടന്നതെന്ന് പഴയ ബന്ധങ്ങളുപയോഗിച്ച് സോണിയാഗാന്ധി അന്വേഷിച്ചുനോക്കണമെന്ന് ബിജെപി പരിഹസിച്ചു. ഇറ്റാലിയന്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവതരമാണ്. സോണിയാഗാന്ധിയുടെ പേര് കോടതി വിധിയിലുണ്ട്. യുപിഎ ഭരണകാലത്തെ മുതിര്‍ന്ന മന്ത്രിമാരുടെ പേരുകളും കോടതി പരാമര്‍ശത്തിലുണ്ട്. എന്തുകൊണ്ടാണ് കോടതി അത്തരത്തിലുള്ള വിധി പുറപ്പെടുവിച്ചതെന്ന് സോണിയാഗാന്ധി പരിശോധിക്കട്ടെ.
സോണിയാഗാന്ധിക്ക് ഭാരതത്തില്‍ ഇത്രവലിയ പ്രശ്നം സൃഷ്ടിച്ചുകൊണ്ട് ഇറ്റലിയിലെ കോടതിയുടെ വിധിയുണ്ടായതെങ്ങനെയാണ്. എന്തെങ്കിലും മനഃപൂര്‍വ്വമായി നടന്നിട്ടുണ്ടെങ്കില്‍ അതും അവര്‍ കോടതിയോട് ചോദിക്കണമെന്നും കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിക്കേസിലെ അന്വേഷണം എന്തുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ വൈകുന്നു എന്ന ചോദ്യത്തിന് ഉടന്‍ ഉത്തരം ലഭിക്കും. കേസ് സംബന്ധിച്ച് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ഉടന്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും രാജീവ് പ്രതാപ് റൂഡി അറിയിച്ചു.
ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് പെട്ടിരിക്കുകയാണെന്നും പ്രതിരോധ ഇടപെടലുകളില്‍ കോഴ കൈപ്പറ്റി രാജ്യത്തെ കോണ്‍ഗ്രസുകാര്‍ വഞ്ചിച്ചെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ കുറ്റപ്പെടുത്തി. എന്നാല്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കേസന്വേഷണം പൂര്‍ത്തിയാക്കുന്നില്ലെന്ന് സോണിയാഗാന്ധി പ്രതികരിച്ചു. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും വ്യക്തിഹത്യയാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി.
അതിനിടെ, ഇറ്റാലിയന്‍ നാവികരെ വിട്ടുകൊടുത്ത് സോണിയാഗാന്ധിക്കെതിരെ തെളിവുകള്‍ കൈമാറുന്ന തരത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ഭാരത പ്രധാനമന്ത്രി ധാരണയിലെത്തിയെന്ന കോണ്‍ഗ്രസ് ആരോപണം അപഹാസ്യമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: