കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിയ കണ്ണൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ഗിരീഷ്ബാബു മൂന്നാം ഘട്ട പ്രചാരണത്തിന് തുടക്കമിട്ടു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വോട്ടര്‍മാരില്‍ നിന്ന് ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് മുന്‍പ് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ നേരത്തെ തന്നെ പ്രചാരണം ആരംഭിക്കാനായത് ഏറെ ഗുണം ചെയ്തു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സുപരിചിതനാണ് ഗിരീഷ്ബാബു. എവിടെയും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മിക്ക ആളുകള്‍ക്കും ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ അദ്ദേഹവുമായി നേരിട്ട് ഇടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ സാമൂഹ്യ സേവനരംഗത്ത് നിറസാന്നിധ്യമായ അദ്ദേഹം നിരവധി ജീവകാരുണ്യ സംഘടനകളില്‍ അംഗമാണ്. അതുകൊണ്ട് തന്നെ ഓരോ പ്രദേശത്തെത്തുമ്പോഴും നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളും കണ്ണൂരില്‍ ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നാണ് വോട്ടര്‍മാരുടെ നിലപാട് സൂചിപ്പിക്കുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പ് തന്നെയാണ് പ്രചാരണത്തിലെ മുഖ്യ വിഷയം. മണ്ഡലത്തിനകത്തുള്ള ഇടുങ്ങിയ റോഡുകളും കുടിവെള്ള പ്രശ്നങ്ങളും മാലിന്യ നിര്‍മാര്‍ജനവുമാണ് എവിടെയും ചര്‍ച്ചാ വിഷയം. മണ്ഡലത്തില്‍ നിന്ന് ജയിച്ചു പോയവരെല്ലാം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. അതുകൊണ്ട് തന്നെ വോട്ടര്‍മാര്‍ ഒരു മാറ്റത്തിന്വേണ്ടി വോട്ടു ചെയ്യുമെന്നാണ് ഗിരീഷ്ബാബുവിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: