ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറച്ച് കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തി സംബന്ധിച്ച നടന്ന ധനമന്ത്രാലയത്തിന്റെ കൂടിയാലോചന സമിതിയുടെ രണ്ടാമത് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായ്പ കുടിശ്ശികക്കാരില്‍ ആഭ്യന്തര ആഗോളവിപണികളിലെ സാമ്പത്തികമാന്ദ്യം മൂലം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരും ബാങ്കുകളുടെ നോട്ടപ്പിശകുമൂലം അനുവദിച്ച വായ്പ മനപൂര്‍വ്വം തിരിച്ചടയ്ക്കാത്തവരുമുണ്ടെന്ന് ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഇടപെടല്‍ കുറച്ച് ബാങ്കുകള്‍ക്ക് പൂര്‍ണ്ണ സ്വയംഭരണം നല്‍കാനും അവയുടെ തലപ്പത്ത് പ്രൊഫഷണലുകളെ നിയമിക്കാനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സംയുക്ത പാര്‍ലമെന്റ് സ്ഥിരംസമിതി അംഗീകരിച്ച പാപ്പരത്വ നിയമം പാര്‍ലമെന്റിന്റെ നടപ്പ് ബജറ്റ് സമ്മേളനത്തില്‍ തന്നെ ചര്ച്ചയ്ക്ക്വരാമെന്നും ധനമന്ത്രി അറിയിച്ചു.
വായ്പ തിരിച്ചടവിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് കൂടിയാലോചന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കടങ്ങളുടെ കണക്കും തിരിച്ചടവില്‍ വീഴ്ചവരുത്തിയവരുടെ പേരുവിവരങ്ങളും പരസ്യപ്പെടുത്തണമെന്നും വായ്പ തിരിച്ചടവില്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ബാങ്കുകളുടെ ലയനംമൂലം ജീവനക്കാരുടെ എണ്ണത്തില്‍ വെട്ടിക്കുറവ് വരുത്തരുത്. കര്‍ഷകരെ സഹായിക്കുന്നതിനായി കാര്‍ഷിക കടങ്ങള്‍ പുനസംഘടിപ്പിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: