ന്യൂദല്‍ഹി: ഭഗത്സിങ്ങിനെക്കുറിച്ച് ദല്‍ഹി സര്‍വകലാശാലയിലെ പുസ്തകത്തിനെതിരെ മരുമകന് അഭയ് സിങ് സന്ധു. 27 വര്‍ഷമായി സര്‍വകലാശാലയുടെ പാഠപുസ്തകത്തില്‍ ഈ പരാമര്‍ശമുണ്ട്. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ ഭഗത് സിങ്ങിന്റെ പങ്ക് നിസ്സാരമാണെന്നും ഇത്രയേറെ പ്രശംസയും പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
പുസ്തകത്തില്‍ ഭഗത്സിങ്ങിനെ ഭീകരവാദിയായ വിപ്ലവകാരിയെന്നാണ് വിളിച്ചിരിക്കുന്നത്. ഇതിന് പുറമെ ചിത്താഗോംങ് നീക്കത്തെ ഭീകരാക്രമണമാക്കി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷങ്ങള്‍ക്ക് ശേഷവും ഭഗത്സിങ്ങിനെ പോലൊരു വിപ്ലവകാരിയെ പറ്റി പാഠപുസ്തകത്തിലുണ്ടായ ഇത്തരമൊരു പരാമര്‍ശം അപലപനീയമാണെന്ന് അഭയ് സിങ്ങ് പറഞ്ഞു. അദ്ദേഹം രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊണ്ടത്, തൂക്കുകയറില്‍ കയറിയതും രാജ്യത്തിനു വേണ്ടിയായിരുന്നു-അദ്ദേഹം പറഞ്ഞു. വിവാദപരമായ പരാമര്‍ശം പുസ്തകത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: