തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കി അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് ഡയറക്ടറുമായ എം.വി. നികേഷ്കുമാറിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഡിജിപിക്ക് അയച്ച കത്ത് പുറത്തായി. നികേഷ്കുമാര്‍ തട്ടിപ്പുകാരനാണെന്നും നികേഷും ഭാര്യ റാണിയും നടത്തിയ ഓഹരി തട്ടിപ്പിനെതിരെ നീതിപൂര്‍വ്വകമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് വിഎസ് ഡിജിപി സെന്‍കുമാറിന് കത്തയച്ചത്. വിഎസിന്റെ കത്ത് പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.
നികേഷിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്മാന് ലാലി ജോസഫ് വിഎസിന് നല്കിയ പരാതിയിലാണ് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ കബളിപ്പിച്ച് ഓഹരികള്‍ വ്യാജരേഖ ചമച്ച് നികേഷ്കുമാറും ഭാര്യ റാണി വര്‍ഗ്ഗീസും തട്ടിയെടുത്തുവെന്നാണ് ലാലിയുടെ പരാതി. ലാലിയുടെ പരാതി ഗുരുതരമാണെന്നും സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നികേഷ് ശ്രമിക്കുകയാണെന്നും വി.എസ് കത്തില്‍ വ്യക്തമാക്കുന്നു.
നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് വി.എസ് നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നികേഷ് കഴിഞ്ഞദിവസം നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ 57 കേസുകള്‍ തനിക്കെതിരെയുള്ളതായി വ്യക്തമാക്കിയിരുന്നു. ഇതില്‍ 54 എണ്ണവും ചെക്ക് നല്കി കബളിപ്പിച്ചതിനെതിരെയുള്ള വഞ്ചനാ കേസുകളാണ്. ഇതിനുപുറമെ ലാലി ജോസഫ് നല്കിയ പരാതിയില്‍ നികേഷിനും ഭാര്യ റാണിക്കും എതിരെ വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്കാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനുപുറമെ റിപ്പോര്‍ട്ടര്‍ ചാനലിലെ തന്നെ മറ്റൊരു ഓഹരിയുടമയായ എ.കെ. മണ്‍സൂര്‍ നല്കിയ പരാതിയില്‍ ചെന്നൈയിലെ സാമ്പത്തിക കുറ്റാരോപണങ്ങള്ക്കായുള്ള പ്രത്യേക കോടതി നികേഷിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണിയില്‍ നിന്ന് 20 ലക്ഷം രൂപ വാങ്ങിയയെന്നും നികേഷിനെതിരെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: