നേമം: പരാജയ ഭീതിപൂണ്ട സിപിഎം പ്രവര്‍ത്തകര്‍ നേമം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ ഫഌക്സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു. തിരുവല്ലം ഇടയാര്‍ വടക്കേ ഭാഗത്ത് മണലില്‍ സ്ഥാപിച്ചിരുന്ന ഫഌക്സുകള്‍ മുഴുവന്‍ കഴിഞ്ഞ ദിവസം ആറ്റിലേക്ക് എടുത്തെറിഞ്ഞു. ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്ന പോസ്റ്റുറുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ഇടയാര്‍ ഭാഗത്തെ സിപിഎം കോട്ട തകര്‍ന്നതില്‍ അരിശം പൂണ്ട ബ്രാഞ്ച് സെക്രട്ടറി തമ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതെന്നാണ് ആരോപണം. കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഇടയാര്‍ ഭാഗത്ത് സിപിഎമ്മിന് കനത്ത വോട്ട് ചോര്‍ച്ച അനുഭവപ്പെട്ട പ്രദേശമാണിത്. നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറുകയും ഉണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ ശിവന്‍കുട്ടിക്ക് വിജയിക്കാനായത് ഈ ഭാഗങ്ങളിലെ വോട്ട് കൊണ്ടായിരുന്നു. ഇക്കുറി കഴിഞ്ഞ തവണത്തേതു പോലെ വോട്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രകോപനം ഉണ്ടാക്കി അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം ശ്രമിക്കുന്നത്. ഇടയാറില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ശിവന്‍കുട്ടി സ്ഥലം എംഎല്‍എ ആയിരുന്നിട്ടും പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ടുന്ന സഹായം നല്‍കാതെ കലാപത്തിനു നേതൃത്വം നല്കുന്നവരോടൊപ്പം നില്‍ക്കുകയായിരുന്നു. അന്ന് സഹായവുമായി എത്തിയത് സംഘ പരിവാര്‍ പ്രവര്‍ത്തകരായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഭാഗത്തെ ധാരാളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. അന്നു മുതല്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമിച്ചു വരുകയായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് തെരഞ്ഞെടുപ്പിനു മുമ്പ് സംഘര്‍ഷമുണ്ടാക്കി വോട്ടെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്.
മണ്ഡലത്തിലെ മേലാംകോട്, പൊന്നുമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ രാജഗോപാലിന്റെ ചുമരെഴുത്തിലെ താമര ചിഹ്നത്തില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ച് സംഘര്‍ഷത്തിന് നീക്കം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. സിപിഎമ്മുകാര്‍ സംഘര്‍ഷം ഉണ്ടാകുമെന്ന് വിചാരിച്ചെങ്കിലും നടപ്പിലാകാതെ പോയതിനാലാണ് ഫഌക്സുകള്‍ നശിപ്പിക്കുന്നതിലേക്ക് വീണ്ടും ശിവന്‍കുട്ടിയും സംഘവും തിരിഞ്ഞിരിക്കുന്നത്. ഫഌക്സുകള്‍ നശിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇടയാര്‍ ബൂത്ത് കമ്മിറ്റി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: