സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുമെന്ന വാഗ്ദാനവുമായാണ് തീരദേശത്തോടു തൊട്ടുരുമി കിടക്കുന്ന ചിറയിന്‍കീഴ് മണ്ഡലം പിടിക്കാന്‍ ഇക്കുറി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവയാണ് ശുഭാപ്തി വിശ്വാസത്തോടെ ചിറയിന്‍കീഴില്‍ ജനവിധി തേടുന്നത്. എംഎ ബിരുദധാരിയായ ഡോ പി.പി. വാവ ഹരിജന്‍ വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
2009 ലെ മണ്ഡല പുനഃക്രമീകരണത്തിലൂടെ രൂപീകൃതമായതാണ് ചിറയിന്‍കീഴ് മണ്ഡലം. പഴയ ആറ്റിങ്ങല്‍ മണ്ഡലത്തില്‍പ്പെട്ട അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, അഴൂര്‍, കിഴുവില്ലം പഞ്ചായത്തുകളും കഴക്കൂട്ടം മണ്ഡലത്തിലുണ്ടായിരുന്ന മംഗലപുരം, കഠിനംകുളം പഞ്ചായത്തുകളും കിളിമാനൂരില്‍ ഉള്‍പ്പെട്ടിരുന്ന മുദാക്കലും ചേര്‍ത്താണ് ചിറയിന്‍കീഴ് മണ്ഡലം രൂപീകരിച്ചത്. മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1,93,334 ആണ്. ഇതില്‍ 1,06,070 സ്ത്രീകളും 87,264 പുരുഷന്മാരും ഉള്‍പ്പെടുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് നിന്ന് വിജയിച്ചത് സിപിഐയിലെ വി. ശശിയായിരുന്നു. പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ യുഡിഎഫിലെ കെ. വിദ്യാധരനെ 12,225 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ശശി നിയമസഭയിലെത്തിയത്. ഇക്കുറിയും സിറ്റിംഗ് എംഎല്‍എ വി. ശശിയെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ശ്രമം. കോണ്‍ഗ്രസാകട്ടെ അജിത് കുമാറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഇരുമുന്നണികള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഡോ പി.പി. വാവ രംഗപ്രവേശം ചെയ്തത്.
സിപിഐ ജില്ലാ കൗണ്‍സിലംഗം കൂടിയാണ് രണ്ടാംവട്ടം മത്സരിത്തിനിറങ്ങിയിരിക്കുന്ന വി. ശശി. കര്‍ഷകത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയംഗമാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ ശശി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.എസ്. അജിത്കുമാറിന് ഇത് നിയമസഭയിലേക്ക് കന്നിയങ്കമാണ്. ഡിസിസി ജനറല്‍ സെക്രട്ടറിയായ അജിത്കുമാര്‍ മംഗലപുരം പഞ്ചായത്തംഗമാണ്.
കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും ബിജെപിക്ക് വന്‍പ്രതീക്ഷ നല്‍കുന്നുണ്ട്. ആകെയുള്ള എട്ട് പഞ്ചായത്തുകളില്‍ അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കഠിനംകുളം, മംഗലപുരം എന്നീ അഞ്ച് പഞ്ചായത്തുകള്‍ എല്‍ഡിഎഫും അഞ്ചുതെങ്ങ്, കിഴുവിലം, മുദാക്കല്‍ എന്നീ മൂന്നെണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്. ഇതിലൊന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ലഭിച്ചത്. വോട്ടിംഗില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ വന്‍വര്‍ധനയാണ് ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്.
താരതമ്യെന സാധാരണക്കാരും ദരിദ്രരുമായ ജനവിഭാഗമാണ് ചിറയിന്‍കീഴുള്ളത്. സംവരണമണ്ഡലം കൂടിയായ ചിറയിന്‍കീഴിലെ പട്ടികജാതി കോളനികളുടെ സ്ഥിതി അതീവ ശോചനീയമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഡോ പി.പി. വാവ ചൂണ്ടിക്കാട്ടുന്നു. കുടിക്കാന്‍ ശുദ്ധജലമോ കിടക്കാന്‍ നല്ല കിടപ്പാടമോ ഇല്ലാത്ത ആയിരക്കണക്കിന് ജനങ്ങള്‍ ഈ മണ്ഡലത്തിന്റെ പലഭാഗത്തുമുണ്ട്. മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ക്ക് സാധാരണക്കാരോടുള്ള സമീപനം എന്തായിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണിത്. കേരളത്തില്‍ ഒരു സര്‍ക്കാര്‍ കോളേജില്ലാത്ത അപൂര്‍വം മണ്ഡലങ്ങളിലൊന്നാണ് ചിറയിന്‍കീഴ്. പ്രേംനസീര്‍, ജി.കെ. പിള്ള, സി.എന്‍. ശ്രീകണ്ഠന്‍നായര്‍, പി.കെ. വേണുക്കുട്ടന്‍നായര്‍ ഉള്‍പ്പടെയുള്ള പ്രഗത്ഭര്‍ പിറന്ന നാട്ടിലെ യുവതലമുറ നല്ല വിദ്യാഭ്യാസം നേടണമെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ പോകേണ്ട ഗതികേടിലാണ്. ചിറയിന്‍കീഴിന്റെ ജീവനാഡിയായ കയര്‍വ്യവസായം തകര്‍ന്നു. ഒരു കാലത്ത് കയര്‍ മേഖല ഈ നാടിന്റെ അഭിമാനമായിരുന്നു. ഇടതുവലത് സര്‍ക്കാരുകള്‍ കുത്തക മുതലാളിമാര്‍ക്കുവേണ്ടി കയര്‍മേഖലയെ നശിപ്പിച്ചു. കയര്‍മേഖല പുനരുദ്ധരിക്കാനായി പുതിയ പദ്ധതി സമര്‍പ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ ആരും പദ്ധതി തയ്യാറാക്കി നല്‍കിയില്ല. ഏറ്റവും ടൂറിസം സാധ്യതയുള്ള മണ്ഡലമായിരുന്നിട്ടും നയാപൈസയുടെ വരുമാനം ഇവിടെ നിന്ന് ടൂറിസത്തിലൂടെ ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ ഗ്രാമങ്ങളിലാകട്ടെ ശുദ്ധജലം ലഭ്യമല്ലാതെ കടല്‍വെള്ളം കുടിക്കേണ്ട സ്ഥിതിയിലാണ്.
കണിയാപുരം ചിറയിന്‍കീഴ് പാതയുള്‍പ്പടെ റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി. ടൂറിസം രംഗത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് കഠിനംകുളം കായല്‍ ടൂറിസം പദ്ധതി. അതിപ്പോഴും പാതിവഴിയിലാണ്. ജില്ലയിലെ ഏറ്റവും പ്രമുഖ പദ്ധതികളിലൊന്നായ മംഗലപുരം ബയോ ലൈഫ് സയന്‍സ് പാര്ക്കിന് പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയിട്ടും അത് തുടങ്ങുന്നതിന് യാതൊരു നടപടിയും ഉണ്ടായില്ല. മുരുക്കുംപുഴ കഠിനംകുളം പാലംപണിയണമെന്ന് ആവശ്യം പരിഗണിക്കാന്‍ തയ്യാറായില്ല. അഞ്ചുതെങ്ങിന്റെ തീരമേഖല കടലെടുക്കുകയാണ്. തീരവാസികളെ രക്ഷിക്കാനായി കടല്‍ഭിത്തി പോലും കെട്ടിയിട്ടില്ല. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തിട്ടില്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. പി.പി. വാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: