വാഷിംഗ്ടണ്‍: എഫ്-16 യുദ്ധ വിമാനങ്ങള്‍ പാക്കിസ്ഥാന് ഭാരതത്തിനെതിരെ ഉപയോഗിച്ചേക്കുമെന്ന് യുഎസ് നിയമവിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. അമേരിക്ക പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്‍കാനിരിക്കവേയാണ് നിയമ വിദഗ്ദ്ധരായ മാറ്റ് സല്‍മോണും ബ്രാഡ് ഷെര്‍മാനും തങ്ങളുടെ ആശങ്ക പ്രസിഡന്റ് ബരാക് ഒബാമയെ അറിയിച്ചത്.
ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അടിക്കടി വിള്ളല്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക. യുഎസ് കോണ്‍ഗ്രസിലെ നിരവധി അംഗങ്ങള്‍ക്ക് ഇക്കാര്യം സംബന്ധിച്ച് ആശങ്കയുണ്ട്. അതിനാല്‍ തീരുമാനത്തെയും അതെടുത്ത സമയത്തേയും ചോദ്യം ചെയ്തുവെന്നും മാറ്റ് സല്‍മോണ്‍ പറഞ്ഞു.
ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്ഥാന് സൈന്യത്തെ സജ്ജമാക്കേണ്ടത് ആവശ്യമാണ്. അല്ലാതെ ഇന്ത്യയ്ക്കെതിരെ പോരാടുന്നതിനല്ല നടപടികളെടുക്കേണ്ടത്. എഫ്-16 സ്വന്തമാക്കുന്നതുവഴി സേനയെ ശക്തിപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കും. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ശക്തി തുല്യമാക്കുന്നതിന് ഇതു സഹായകമാകുമെന്നും ബ്രാഡ് ഷെര്മാന് പറഞ്ഞു.
പാക്കിസ്ഥാന് ആണവവാഹക ശേഷിയുള്ള യുദ്ധ വിമാനം വില്‍ക്കുന്നതിനെതിരേ ഭാരതം നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തീവ്രവാദത്തിനെതിരേ പോരാടാനുള്ള സഹായമെന്ന നിലയിലാണ് പാക്കിസ്ഥാന് അമേരിക്ക യുദ്ധ വിമാന കൈമാറ്റം നടത്തുന്നത്. 700 മില്യണ്‍ അമേരിക്കന്‍ ഡോളറിന് എട്ട് എഫ്-16 യുദ്ധ വിമാനങ്ങളാണ് അമേരിക്ക പാക്കിസ്ഥാനു കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: