ഹരിപ്പാട്: വികസനത്തിന്റെ പേര് പറഞ്ഞ് ഒരു നാടിന്റെ സാംസ്ക്കാരിക പൈതൃകത്തെയാകെ നശിപ്പിക്കുന്ന ഇടതു-വലതു മുന്നണികളുടെ വികസന തട്ടിപ്പുകള്‍ തുറന്നു കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി.അശ്വനിദേവ്. സര്‍ക്കാര്‍ അധീനതയിലുള്ള പൈതൃക സ്മാരകങ്ങളെല്ലാം നശിപ്പിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തി വന്‍ തുകകള്‍ കോഴ വാങ്ങാനുള്ള ശ്രമത്തിലാണ് ഭരണാധികാരികള്‍. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഈ വിഷയങ്ങളെല്ലാം ജനങ്ങളുടെ മുന്നില്‍ പ്രചരണ ആയുധമാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവ് എത്തുമ്പോള്‍ കൂടുതല്‍ സ്വീകാര്യനാവുകയാണ്.
ഇടത്-വലത് മുന്നണികള്‍ വികസനത്തിന്റെ പേരില്‍ നാടിനെ കൊള്ളയടിച്ച് നാമാവശേഷമാക്കിയ ചര്‍ച്ചകളാണ് എവിടെയും. നിയോജക മണ്ഡലത്തില്‍ പത്ത് പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് ഉള്ളത്. സ്ഥാനാര്‍ത്ഥിയുടെ ഒന്നാംഘട്ട പര്യടനം മുതല്‍ സാധാരണ ജനവിഭാഗത്തിന്റെ പരാതികളും പരിഭവങ്ങളുമാണ് ഏറെയും ഉയര്‍ന്ന് കേട്ടത്.
വിവിധ പഞ്ചായത്തുകളില്‍ പ്രത്യേകിച്ച് തീരദേശ മേഖല ഉള്‍പ്പെടുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ ദാരിദ്രത്തിന്റെ ദിനങ്ങളാണ് സമ്മാനിക്കുന്നത്. മത്സ്യബന്ധനത്തിനായി കടലില്‍ വള്ളമിറക്കാന്‍ കഴിയാതായിട്ട് ഒരുവര്‍ഷത്തിലധികമായി. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
സുനാമിയില്‍ വലിയഴീക്കലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പാര്‍പ്പിടം ഉണ്ടാക്കി നല്കിയതല്ലാതെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളം ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ ഒരു മാസത്തിന് മുമ്പ് തന്നെ ഭൂഗര്‍ഭ ജലസംഭരണികളെല്ലാം വറ്റി വരണ്ടു. കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയാണ്. കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കുമാരപുരം, കരുവാറ്റ ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. വെള്ളമെത്തിച്ച് കൊടുക്കുവാനുള്ള പകരം സംവിധാനങ്ങള്‍ പോലും ഇല്ലാതെ സര്‍ക്കാര്‍ പകച്ച് നില്ക്കുന്നു. അപ്പര്‍ കുട്ടനാട്ടിലെ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുന്നതാണ് കരുവാറ്റ, ചെറുതന, പള്ളിപ്പാട് പാടശേഖരങ്ങള്‍. കഴിഞ്ഞ കൃഷിയിറക്കില് പ്രകൃതിക്ഷോഭമുണ്ടായി നെല്‍ച്ചെടികള്‍ പലയിടത്തും നശിച്ചു. എന്നാല്‍ നാശത്തിന്റെ കണക്കെടുപ്പ് നടത്തിയതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും കര്ഷകന് കിട്ടിയില്ലെന്നാണ് ഇവര്‍ പറയുന്നത്.
ഇതേ അവസ്ഥ തന്നെയാണ് കാര്‍ത്തികപ്പള്ളി, കുമാരപുരം ഭാഗത്തുള്ള കയര്‍മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടേയും പരാതി. കയര്‍ പിരിച്ചുനല്‍കിയ സ്ത്രീ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുകൂല്യങ്ങളോ, കൃത്യമായ വേതനമോ കിട്ടുന്നില്ലെന്നാണ് ഇവരുടേയും പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: