കണ്ണൂര്‍: സംസ്ഥാനപത്രികാ സമര്‍പ്പണം ഇന്ന് സമാപിക്കും. ഇതോടെ പ്രചാരണം വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും. 60 വര്‍ഷത്തെ വികസന മുരടിപ്പിന് ആരാണ് കാരണക്കാരെന്ന വോട്ടര്‍മാരുടെ ചോദ്യത്തിനു മുന്നില്‍ പതറി ഇടതു-വലതു മുന്നണികള്‍. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണിയാവട്ടെ നാടിന്റെ സമഗ്ര വികസനത്തിന്, കഴിഞ്ഞ 60 വര്‍ഷക്കാലം കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികള്‍ക്കും ബദലായി മാറ്റത്തിനു വോട്ടുതേടി പ്രചരണ രംഗത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ സജീവം.
പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ മൂന്ന് മുന്നണികളുടേയും ദേശീയ നോതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണ പരിപാടികളില്‍ സംബന്ധിക്കാന്‍ കേരളത്തിലെത്തും. ജില്ലയിലെ വിവിധ പൊതുയോഗങ്ങളിലും വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കും. സ്ഥാനാര്‍ത്ഥികളുടെ മണ്ഡലംതല വാഹന പ്രചാരണ ജാഥകള്‍, റാലികള്‍ തുടങ്ങിയവ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടക്കും.
ജില്ലയിലെ മണ്ഡലങ്ങളെ മാറിമാറി പ്രതിനിധീകരിച്ച ഇടത്-വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പുതിയ പുതിയ പ്രകടന പത്രികകളും മോഹന വാഗ്ദാനങ്ങലുമായി വീണ്ടും രംഗത്തെത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി പ്രചരണരംഗത്തും ജനങ്ങള്‍ക്കിടയിലും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ആറു പതിറ്റാണ്ട് കേരളം മാറിമാറി ഭരിച്ചിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ നാലു വോട്ടിനു വേണ്ടി വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വാഗ്ദാനങ്ങളുമായി ഇറങ്ങുന്ന ഇടത്-വലത് മുന്നണികളുടെ പൊളളത്തരം ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നത് മുന്നണി നേതാക്കളേയും സ്ഥാനാര്‍ത്ഥികളേയും തെരഞ്ഞെടുപ്പ് രംഗത്ത് ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രചാരണ രംഗത്ത് കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നിന്നും ഭിന്നമായി ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം ഉള്‍പ്പെടെയുളള ഘടക കക്ഷികള്‍ ചോര്‍ന്ന് രൂപം കൊണ്ട മുന്നണിയുടെ പിന് ബലത്തില്‍ മത്സരിക്കുന്ന ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടം തൊട്ട് സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അതുകൊണ്ട് മറ്റ് രണ്ട് മുന്നണികളേക്കാളും പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി ജില്ലയില്‍. 11 മണ്ഡലങ്ങളിലും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെങ്ങും നടന്നു വരുന്നത്. മുഴുവന്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരും കൈയ്മെയ് മറന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഘട്ടംതൊട്ട് ജില്ലയിലെ 11 മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലുട നീളം ഓടി നടന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയും മാറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വരികയുമാണ്. വന്‍ സ്വീകാര്യതയാണ് മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളിലും ന്യൂനപക്ഷ മേഖലകളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പല മണ്ഡലങ്ങളിലും അത്ഭുതകരമായ നേട്ടംതന്നെയുണ്ടാക്കാന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ ജില്ലാ നേതൃത്വവും സംഘപരിവാര്‍ സംഘടനകളും. വരും ദിവസങ്ങളില്‍ പ്രചാരണ രംഗം കൂടുതല്‍ ചൂടുപിടിക്കുമ്പോള്‍ ജില്ലയിലെ പല മണ്ഡലങ്ങളിലേയും ഫലം പ്രവചനാതീതമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: