മോണ്ട്രിയല്: കഴിഞ്ഞ വര്‍ഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട കായികതാരങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്. വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി (വാഡ) തയാറാക്കിയ പട്ടികയില്‍ റഷ്യയ്ക്കും ഇറ്റലിക്കും പിന്നിലാണ് ഇന്ത്യ. 2014ല്‍ 1,639 പേരാണ് ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതില്‍ 148 പേര് റഷ്യയില്‍നിന്ന്. ഇറ്റലിയില്‍ നിന്ന് 123 പേര് പിടിക്കപ്പെട്ടപ്പോള്‍ ഇന്ത്യയില്‍നിന്ന് 96 പേരും കുടുങ്ങി. ഫ്രാന്‍സ് (91), ബെല്‍ജിയം (91), തുര്‍ക്കി (73), ഓസ്ട്രേലിയ (49), ചൈന (49), ബ്രസീല്‍ (46), ദക്ഷിണ കൊറിയ (43) എന്നിങ്ങനെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പരാജയപ്പെട്ട ഇന്ത്യക്കാരില്‍ 76 പേരും പുരുഷന്മാര്. 2013ലും ഇന്ത്യ മൂന്നാമതായിരുന്നു. അന്ന് 91 പേര് പിടിക്കപ്പെട്ടു. 2013ലാണ് വാഡ റിപ്പോര്‍ട്ട് തയാറാക്കാന്‍ തുടങ്ങിയത്. അന്നും റഷ്യ തന്നെയായിരുന്നു ഒന്നാമത്. അത്ലറ്റിക്സിലും ബോഡി ബില്‍ഡിങ്ങിലുമാണ് കൂടുതല്‍ കേസുകള്‍. സൈക്ലിങ്, ഭാരോദ്വഹനം, പവര്‍ലിഫ്റ്റിങ്, ഫുട്ബോള്‍, ഗുസ്തി, റഗ്ബി, അക്വാട്ടിക്സ് എന്നിവയിലും മരുന്നുപയോഗം വ്യാപകം.
ഉത്തേജക മരുന്നിന്റെ അമിതോപയോഗത്തെ തുടര്‍ന്ന് റഷ്യയെ അത്ലറ്റിക്സിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും നേരത്തെ തന്നെ വാഡ വിലക്കിയിരുന്നു. റഷ്യക്ക് ഇനി റിയൊ ഒളിമ്പിക്സില്‍ മത്സരിക്കണമെങ്കില്‍ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നിലപാടെടുത്തുവെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക്സ് ഫെഡറേഷനെ ബോധ്യപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: