കോട്ടയം: അതുല്യപ്രതിഭയെ നഷ്ടമായി കാര്‍ട്ടൂണ്‍ ലോകം. ആറ് പതിറ്റാണ്ടായി മലയാളി ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ടോംസ് എന്ന വി.ടി തോമസ് തലമുറകളെയാണ് വായനാലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചെടുത്ത് വരകളിലൂടെ ഇന്ദ്രജാലം തീര്‍ക്കുകയായിരുന്നു ഒരു കാലഘട്ടത്തിന്റെ ഈ കാര്‍ട്ടൂണിസ്റ്റ്
ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ നിറഞ്ഞ ബോബനും മോളയും എന്ന കാര്‍ട്ടൂണ്‍പരമ്പര മലയാളിയെ ആഴത്തിലാണ് സ്വാധീനിച്ചത്. ബാല്യം വിട്ടുമാറാത്തവരായ ബോബനും മോളിയും മരണമില്ലാത്തവരായി നിലകൊള്ളുന്നു. ലളിതമായ വരകളിലൂടെ സാമൂഹ്യപ്രശ്നങ്ങള്ക്കുനേരെ അതിശക്തമായ വിമര്‍ശനങ്ങളാണ് ടോംസ് തൊടുത്തുവിട്ടത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ നമ്മുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നു ടോംസിന്റെ കാര്ട്ടൂണുകള്.
1929 ജൂണ്‍ 20 ന് അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ കുഞ്ഞുതൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ടോംസ് ജനിച്ചത്. ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ജ്യേഷ്ഠനായ പീറ്റര്‍ തോമസിനെ മാതൃകയാക്കി വരയുടെ രംഗത്തേക്ക് തിരിയുകയായിരുന്നു. ഇതാണ് ബോബനും മോളയുടെ പിറവിക്ക് വഴിയൊരുക്കിയത്. 1950 ല്‍ സത്യദീപത്തിലാണ് ബോബനും മോളിയുമെന്ന കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയത്. പിന്നീട് മലയാളമനോരമയിലൂടെ ഈ കഥാപാത്രങ്ങള്‍ ചിരപ്രതിഷ്ഠനേടി. 1971 ല്‍ ഈ കാര്‍ട്ടൂണ്‍ അടിസ്ഥാനമാക്കി സിനിമയും ഉണ്ടായി.
കീഴ്ക്കാംതൂക്ക് എന്ന സാങ്കല്പിക പഞ്ചായത്തിലാണ് ബോബന്റെയും മോളിയുടെയും കഥ അരങ്ങേറുന്നത്. ഇവരെക്കൂടാതെ അപ്പിഹിപ്പി, ഇട്ടുണ്ണന്, ചേട്ടത്തി, മൊട്ട, വക്കീല്‍, ആശാന്, ഉണ്ണിക്കുട്ടന്, നേതാവ് തുടങ്ങിയ കഥാപാത്രങ്ങളെയും ടോംസ് കണ്ടെത്തിയത് ചുറ്റുപാടുകളില്‍ നിന്നായിരുന്നു. ആഗോള വിഷയങ്ങള്‍ വരെ പരാമര്‍ശിക്കപ്പെടുന്ന കാര്ട്ടൂണുകള് ടോംസിന്റെ തൂലികയിലൂടെ പിറന്നു. ആസ്വാദകനോട് നീതിപുലര്‍ത്തിയ കാര്ട്ടൂണുകള് കാലത്തിനൊപ്പം സഞ്ചരിക്കുന്നവയായി. ഇത് മലയാളിക്ക് നവ്യാനുഭവമാണ് പകര്ന്നുനല്കിയത്. ചുരുങ്ങിയ വാക്കുകളിലൂടെ കുറിക്കുകൊള്ളുന്ന നര്‍മ്മം വാരിവിതറുന്നതില്‍ ടോംസ് വിജയിച്ചു.
സാമൂഹ്യവിഷയങ്ങളെ ഇത്രയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്ത കലാകാരന്മാര് വേറെ ഉണ്ടായിരുന്നില്ലെന്ന് പറയാം. വരയുടെ അനന്തമായ സാധ്യതകള്‍ ഏറ്റവും മികച്ചരീതിയില്‍ പ്രയോജനപ്പെടുത്തിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു ടോംസ്. തന്റെ വരകളിലൂടെ സമൂഹത്തിലെ മോശംപ്രവണതകളെ വെല്ലുവിളിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. എന്നാല്‍ താന്‍ ജീവന്നല്കിയ കഥാപാത്രങ്ങള്‍ക്കു വേണ്ടി കോടതികയറേണ്ട അവസ്ഥയും ഈ കലാകാരനുണ്ടായി.
കഥാപാത്രങ്ങളുടെ അവകാശം സ്ഥാപനത്തിനാണോ കലാകാരനാണോ എന്ന ചോദ്യം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അനുകൂലവിധി നേടിയശേഷം പത്രസ്ഥാപനം കഥാപാത്രങ്ങളുടെ അവകാശം ടോംസിന് തന്നെ തിരികെനല്‍കി. കാലത്തിന്റെ നിയോഗം കാര്‍ട്ടൂണിസ്റ്റിന്റെ പ്രതിഭയ്ക്ക് തുണയാകുകയായിരുന്നു.
ബോബനുംമോളിക്കുമൊപ്പമുള്ള പട്ടിയും അവയുടെ ഭാവങ്ങളും കാര്‍ട്ടൂണിസ്റ്റിന്റെ സൂക്ഷ്മത വിളിച്ചോതുന്നു. കാര്ട്ടൂണുകള് പിന്നീട് പുസ്തകരൂപത്തില്‍ ഇറങ്ങി. ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ആനിമേഷന്‍ സിനിമകളുമായി. പ്രായമേറാത്ത കഥാപാത്രങ്ങളായി ഒരു തലമുറയെ ചിരിപ്പിച്ചുകൊണ്ട് ബോബനും മോളിയും ഇന്നും നിലനില്ക്കുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. മാര്‍ച്ച് 18ന് കോട്ടയത്തെ സാകാര്യ ആശുപതരിയില് ടോംസിനെ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11മണിയോടെയാണ് മരണം സംഭവിച്ചത്. 86 വയസ്സായിരുന്നു. ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. പീറ്റര്‍, മോളി, ബോബന്, റാണി, ബോസ്, ഡോ. പ്രിന്‍സി എന്നിവര്‍ മക്കളാണ്. സംസ്കാരം ഞായറാഴ്ച 3ന് കോട്ടയം ലൂര്‍ദ്ദ് ഫൊറോനാപള്ളി സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: