തിരുവനന്തപുരം: മെഡിക്കല്‍- ഡെന്റല്‍ പ്രവേശനങ്ങള്‍ക്ക് ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) നടപ്പാക്കുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയതോടെ കേരളത്തിലെ മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. നീറ്റ് നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ സംസ്ഥാനങ്ങള്‍ നടത്തുന്നതും നടത്തിയതുമായ പരീക്ഷകള്‍ അസാധുവാകും.
കേരളത്തില്‍ 1,26,386 പേരാണ് മെഡിക്കല്‍ പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. ഏപ്രില്‍ 27 , 28 തിയതികളിലായിരുന്നു പരീക്ഷ നടന്നത്. ഏപ്രില്‍ 27 ന് നടന്ന കെമിസ്ട്രി ഫിസിക്സ് പരീക്ഷയ്ക്ക് 1,17,386 പേരും ഇന്നലെ നടന്ന ബയോളജി പരീക്ഷയ്ക്ക് 1,16,900 പേരും ഹാജരായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഈ പരീക്ഷകള്‍ സുപ്രീം കോടതി വിധിയോടെ അസാധുവായിരിക്കുകയാണ്.
സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനും സംസ്ഥാനം നടത്തിയ പ്രവേശന പരീക്ഷകളില്‍ എന്തു തീരുമാനം കൈക്കൊള്ളണമെന്നതടക്കമുള്ള കാര്യങ്ങളില്‍ പ്രതികരിക്കാനും കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ അടക്കം വിഷയവുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് അറിയിക്കുമെന്നാണ് എന്‍ട്രന്‍സ് കമ്മിഷണറുടെ ഓഫീസില്‍ നിന്നുമുള്ള പ്രതികരണം.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കു ഈ വര്‍ഷം രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു സിബിഎസ്ഇ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ എന്നിവരാണ് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നീറ്റിന് അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: