തിരുവനന്തപുരം: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത ടോള്‍ പിരിവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍വീസ് റോഡുകളിലെ യാത്ര സൗജന്യമാക്കണമെന്ന സമരസമിതിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ സമിതി തീരുമാനിച്ചു.
നാലാം തവണയാണ് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെടുന്നത്. നേരത്തെ നല്കിയ ഉറപ്പില്‍ നിന്നും മുഖ്യമന്ത്രി പുറകോട്ടു പോയതായി സമരസമിതി കുറ്റപ്പെടുത്തി. 80 കിലോമീറ്റര്‍ ദേശീയപാത ടോള്‍ വിമുക്തമാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
മുഖ്യമന്ത്രിക്കു പുറമെ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞ്, നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ പുതുക്കാട് എംഎല്‍എ രവീന്ദ്രനാഥും മറ്റു ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ജനങ്ങള്‍ ആവശ്യപ്പെട്ട സര്‍വീസ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും തദ്ദേശവാസികള്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിനും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
ആവശ്യമുള്ളിടത്ത് സ്കൈ വാക്ക് നിര്‍മിക്കാനും ടോള്‍ ബൂത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വാഹനങ്ങളെയും പിരിവില്‍ നിന്നൊഴിവാക്കാനും നടപടി സ്വീകരിക്കും. പുതിയതായി നിര്‍മിച്ച ഏഴു പാലങ്ങളിലും നടപ്പാത നിര്‍മാണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: