കോഴിക്കോട്: നാദാപുരം തെരുവമ്പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തെകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ സ്ഫോടന വിവരം മറച്ചുവെക്കാന്‍ സിപിഎം നേതൃത്വം നടത്തിയ ശ്രമം നിഗൂഢത വര്‍ദ്ധിപ്പിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ബോംബാക്രമണങ്ങളും സ്ഫോടനങ്ങളും തുടര്‍ന്നുവരികയാണ്. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ യാദൃച്ഛികമെന്നു കരുതി തള്ളാനാവില്ല. അദ്ദേഹത്തിന്റെ ‘കടം തീര്‍ക്കല്‍’ ആഹ്വാനം നടപ്പാക്കാനുള്ള അണികളുടെ തയ്യാറെടുപ്പിനിടയിലാണ് സ്ഫോടനം നടക്കുന്നത്. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം നേതൃത്വത്തിന്റെ സമീപനം മാറാതെ ജില്ലയില്‍ സമാധാനം പുലരില്ല. അദ്ദേഹം പറഞ്ഞു.
നാടിനെ കൊലക്കളമാക്കാനുള്ള ജയരാജന്റെ ആഹ്വാനത്തിനെതിരെ കേസ് എടുക്കാന്‍ കേരളത്തിന്റെ പോലീസ് തയ്യാറായിട്ടില്ല. ഇത് സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജയരാജന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: