മുംബൈ: മുബൈയിലെ ആദര്‍ശ് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും കോടതി ശരിവച്ചു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഉത്തരവ്.
അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍, ഓഫീസര്‍മാര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് 12 ആഴ്ചത്തെ സമയവും നല്‍കിയിട്ടുണ്ട്.
കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതര്‍ക്ക് എന്ന വ്യാജേന സേനയുടെ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നുകൊണ്ട് നിര്‍മ്മിച്ച 31 നില ഫ്ളാറ്റ് സമുച്ചയമാണ് ആദര്‍ശ്. രാഷ്ട്രീയക്കാരും കരസേനാനാവികസേനാ ഉദ്യോഗസ്ഥരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഫ്ലാറ്റ് തട്ടിയെടുക്കുകയായിരുന്നു. ഭാരതത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. ഈ അഴിമതിയില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.
വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് വിസമ്മതിച്ചു. അശോക് ചവാന് റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു കെട്ടിട നിര്‍മ്മാണത്തിനു വേണ്ട പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ആദര്‍ശ് സൊസൈറ്റി ഫ്ളാറ്റുകള്‍ ലഭിച്ചിരുന്നുവെന്നും സിബിഐ പ്രത്യേക കോടതിയില്‍ കൊടുത്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: