അദ്ധ്യായം 21
എട്ടാംപടിയും കേറി നമ്മള് ഒമ്പതാംപടിയില് എത്തി. രാജവിദ്യാരാജ ഗുഹ്യയോഗം എന്നാണ് ഈ അദ്ധ്യായത്തിന്റെ പേര്. വിഷയം ഈശ്വരമഹിമകള് തന്നെ. എട്ടാം അദ്ധ്യായത്തിലെ കാര്യങ്ങളുടെ വിശദീകരണങ്ങളോ ആവര്‍ത്തനങ്ങളോ ആണെന്നു ചിലപ്പോള്‍ തോന്നാം. ഉദാഹരണത്തിന്:
അനന്യാശ്ചിന്തയെന്തോമാം
യേ ജനാഃ പര്യുപാസതേ,
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം. 9-22
മറ്റു ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ എന്നെത്തന്നെ ആരാണോ എപ്പോഴും ഉപാസിച്ചുകൊണ്ടിരിക്കുന്നത്, സ്ഥിരചിത്തനായ അവന്റെ യോഗവും ക്ഷേമവും ഞാന്‍ നിര്‍വഹിക്കുന്നു. പിന്നീട് സമ്പൂര്‍ണ സമര്‍പ്പണത്തെക്കുറിച്ചും പറയുന്നു:
പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃത-
മശ്നാമി പ്രയതാത്മനഃ
യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസി യത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ്വ മദര്‍പ്പണം. 9-26, 27
ഇലയോ, പൂവോ, പഴമോ, വെള്ളമോ എന്തുമാകട്ടെ, തരുന്നത് ആരുമാകട്ടെ, ഭക്തിയോടെ ഒരാള്‍ എനിക്ക് സമര്‍പ്പിച്ചാല്‍ ഞാന്‍ അതു സ്വീകരിക്കുന്നു.
അതിനാല്‍ അര്‍ജ്ജുനാ, നീ ചെയ്യുന്നതും, ഭുജിക്കുന്നതും ഹോമിക്കുന്നതും, ദാനമേകുന്നതും, തപസ്സനുഷ്ഠിക്കുന്നതുമെല്ലാം എനിക്ക് സമര്പ്പിച്ചുകൊണ്ടായിരിക്കട്ടെ. അങ്ങനെ…..
മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്തൈ്വവം
ആത്മാനം മത്പരായണഃ 9-34
എന്നില്‍ അല്പ്പവും ഇളകാത്ത മനസ്സുള്ളവനായി, എന്റെ ഭക്തനായും എന്നെ യജിക്കുന്നവനായും ഭവിക്കൂ; എന്നെ നമസ്കരിക്കൂ അര്‍ജ്ജുനാ. ഇപ്രകാരം എന്നെ പരമലക്ഷ്യമായി കരുതി ആത്മസമര്‍പ്പണം ചെയ്യുന്ന നീ എന്നെത്തന്നെ പ്രാപിക്കുന്നതാണ് എന്ന ഉറപ്പിന്മേലാണ് ഭഗവാന് ഒമ്പതാം അദ്ധ്യായം അവസാനിപ്പിക്കുന്നത്.
”ഇവിടെ, രസകരവും ഉചിതവുമായ ഒരു നിരീക്ഷണവും കൂടി നടത്താനുണ്ട്.” മുത്തച്ഛന് പറഞ്ഞു.
”എന്താണത് മുത്തച്ഛാ?” ഉമ ചോദിച്ചു.
ഏറ്റവും ഒടുവിലത്തേതായ 18-ാം അദ്ധ്യായത്തിലെ 65-ാം ശ്ലോകത്തിലും ഇതേ കാര്യം ഭഗവാന് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. രണ്ടു ശ്ലോകവും ഒരുപോലെ തോന്നും. അവസാനവരി ”സത്യം തേ, പ്രതിജാനേ പ്രിയോസി മേ” എന്നാക്കി മാറ്റിയിട്ടുണ്ട്. സത്യമായി നിന്നോടു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു; നീ എനിക്ക് പ്രിയപ്പെട്ടവനാകുന്നു എന്നാണ് സാരം. ഇങ്ങനെ ചെറിയ ഒരു മാറ്റമേ വരുത്തിയിട്ടുള്ളൂ.”
”അതു വേണ്ടിയിരുന്നോ മുത്തച്ഛാ?” ഉണ്ണി സംശയം ഉന്നയിച്ചു. ”സത്യസ്വരൂപനാണല്ലോ ഭഗവാന്! പിന്നെ സത്യപ്രതിജ്ഞയുടെ ആവശ്യമുണ്ടോ?… മുത്തച്ഛന് പിണങ്ങല്ലേ!”
മുത്തച്ഛന് ഒരു നിമിഷം ഉണ്ണിയെത്തന്നെ നോക്കിയിട്ടു പറഞ്ഞു: ”നീ ആള് കൊള്ളാമല്ലോ! എനിക്ക് ഒട്ടും പിണക്കമില്ല എന്നു മാത്രമല്ല, നിന്റെ വിമര്ശനച്ചോദ്യം ഉചിതമായി എന്നു പറയാതെയും വയ്യ.”
”അതെങ്ങനെ?” ഉമ ചോദിച്ചു.
”ഇതിനു തൊട്ടുമുമ്പുള്ള ശ്ലോകത്തില്‍ (18-63) ഭഗവാന് തന്നെ പറയുന്നുണ്ട്- ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി അതേപ്പറ്റി വിമര്‍ശനബുദ്ധിയോടെ ചിന്തിച്ചു നിനക്കു ഇഷ്ടപ്പെട്ടതുപോലെ പ്രവര്‍ത്തിച്ചോളൂ എന്ന് ഉണ്ണി ഇപ്പോള്‍ ഭഗവാനെ വിമര്‍ശിച്ചിരിക്കയാണ്. മിടുക്കന്!”
മുത്തച്ഛന് ഉണ്ണിയുടെ പുറത്തുതട്ടി ചിരിച്ചു. ആ ചിരിയില്‍ കുട്ടികള്‍ രണ്ടുപേരും ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: