കണ്ണൂര്‍: കണ്ണൂരില്‍ സ്ഥിതിഗതികള്‍ പ്രവചനാതീതം. പ്രചാരണ രംഗത്ത് ഇടത്-വലത് മുന്നണികള്‍ വിയര്‍ക്കുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ ത്രികോണ മത്സരമാണ് സംജാതമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കു മുമ്പേ താഴേത്തട്ടുമുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ശക്തമായ ഭീഷണിയുയര്‍ത്തിക്കൊണ്ട് വന്‍ മുന്നേറ്റമാണ് പ്രചാരണരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് അഭിപ്രായഭിന്നതകള്‍ രൂപംകൊണ്ട എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ തന്നെ ഏറെ വൈകിയിരുന്നു. തുടക്കത്തിലെ കല്ലുകടി ഇപ്പോഴും ഇരുമുന്നണികള്‍ക്കും അകത്തും പുറത്തും അലയടിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മണ്ഡലങ്ങളായ തലശ്ശേരിയിലും കൂത്തുപറമ്പിലും അഴീക്കോടും പയ്യന്നൂരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്ത് തുടക്കത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മുന്നണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക എല്‍ഡിഎഫിനകത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രത്യേകിച്ച് പാര്‍ട്ടിയുടെ ബദ്ധശത്രുവായിരുന്ന എം.വി.രാഘവന്റെ മകനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനുളള തീരുമാനവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അമര്‍ഷവും ഏറ്റവുമൊടുവില്‍ നികേഷ് കുമാറിന്റെ പേരില്‍ അമ്പതിലധികം വഞ്ചനാക്കേസുകള്‍ ഉണ്ടെന്നുളള സത്യവാങ്മൂലവും വിഎസിന്റെ ഇക്കാര്യത്തിലുളള പഴയ കത്തുമെല്ലാം അഴീക്കോട് മണ്ഡലത്തിലും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും പ്രചാരണ രംഗത്ത് തിരിഞ്ഞുകുത്തുകയാണ്. മാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറിയും ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി നാടുകടത്തിയ പി.ജയരാജന്റെ അക്രമത്തെ ന്യായീകരിച്ചു കൊണ്ടുളള തിരുവനന്തപുരം പ്രസംഗവും ജില്ലയിലെ പ്രചാരണ രംഗത്തും സജീവ ചര്‍ച്ചാവിഷയമായതും എല്‍ഡിഎഫിനെ പ്രചാരണരംഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിരോധത്തിലാക്കുകയുണ്ടായി. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടും സിപിഎമ്മിന്റെ കൊലപാതക-അക്രമ രാഷ്ട്രീയവും എന്‍ഡിഎ മുന്നണിക്കു വേണ്ടി സദാന്ദന്മാസ്റ്റര് മത്സരിക്കുന്ന കൂത്തുപറമ്പ് ഉള്‍പ്പെടെയുളള ജില്ലയിലെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയാണ്.
എല്‍ഡിഎഫിനൊടൊപ്പം യുഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരില്‍ ഉഴലുകയാണ്. മന്ത്രിയും 35 വര്‍ഷമായി സിറ്റിംഗ് എംഎല്‍എയുമായ കെ.സി.ജോസഫ് വീണ്ടും ജനവിധി തേടുന്ന ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെടെ ജില്ലയിലെ നാല് നിയമസഭാ മണഡലങ്ങളില്‍ ഐക്യ ജനാധിപത്യ സംരക്ഷണ മുന്നണിയുടെ ബാനറില്‍ കോണ്‍ഗ്രസ് വിമതന്മാര് ഇന്നലെയോടെ നാമനിര്‍ദ്ദേശ പത്രിക നല്‍കിക്കഴിഞ്ഞു. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലാണ് വിമതന്മാര് മത്സര രംഗത്തിറങ്ങിയിരിക്കുന്നതെന്നത് തെരഞ്ഞെടുപ്പ് ഗോദയില്‍ തെല്ലൊന്നുമല്ല യുഡിഎഫിനെ പിടിച്ചുലക്കുന്നത്. കണ്ണൂര്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് വിമതനായി മത്സരിച്ച് ജയിച്ച് യുഡിഎഫിന് പ്രഥമ കോര്‍പ്പറേഷന്റെ ഭരണം നഷ്ടപ്പെടാന്‍ കാരണക്കാരനായ പി.കെ.രാഗേഷാണ് ലീഗിലെ കെ.എം.ഷാജി മത്സരിക്കുന്ന അഴീക്കോട് വിമതനായി മത്സരിക്കാന്‍ പത്രിക നല്‍കിയിരിക്കുന്നത്. നികേഷിനെ പരാജയപ്പെടുത്തി സിറ്റിംഗ് സീറ്റ് നിലനിര്‍ത്താമെന്ന വ്യാമോഹം വിമത സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശത്തോടെ അസ്ഥാനത്തായിരിക്കുകയാണ്. യുഡിഎഫ് സിറ്റിംഗ് സീറ്റായ കണ്ണൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ സതീശന് പാച്ചേനിക്കെതിരേയും പേരാവൂരില്‍ അഡ്വ.സണ്ണിജോസഫിനെതിരേയും വിമതന്മാര് പത്രിക നല്‍കുകയും പ്രചാരണ രംഗത്തിറങ്ങുകയും ചെയ്തു കഴിഞ്ഞു. വിമതന്മാരെ അനുനയിപ്പാക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ യുഡിഎഫ് നേതൃത്വം കണ്ണൂരില്‍ മുഴുവന്‍ മണ്ഡലങ്ങളിലും പരാജയം സമ്മതിച്ച സ്ഥിതിയാണ്.
എന്‍ഡിഎ മുന്നണിയാവട്ടെ എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷനും സിപിഎം അക്രമത്തിനിരയായി ഇരു കാലുകളും നഷ്ടപ്പെട്ട സി.സദാനന്ദന്‍മാസ്റ്റര്‍ മത്സരിക്കുന്ന കൂത്തുപറമ്പ് മണ്ഡലം, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് മത്സരിക്കുന്ന തലശ്ശേരി മണ്ഡലം, എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന പേരാവൂര്‍ മണ്ഡലം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ 11 മണ്ഡലങ്ങളിലും ചരിത്രപരമായ നേട്ടമുണ്ടാക്കാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ നടപടികളും എസ്എന്‍ഡിപി പിന്‍ബലമുളള ബിഡിജെഎസ് ഉള്‍പ്പെടെയുളള മുന്നണി സംവിധാനത്തില്‍ മത്സരിക്കുന്നുവെന്നുളളതും ഗുണമായി ഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ബിഡിജെഎസിന് ജില്ലയിലെ പല മേഖലയിലുമുളള വേരോട്ടവും കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിന് മലയോരത്തുളള സാന്നിധ്യവും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. മുന്നണി എന്ന നിലയില്‍ ഒറ്റക്കെട്ടായുളള പ്രവര്‍ത്തനങ്ങളും പരമ്പരാഗതമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് ജില്ലയില്‍ താഴേതട്ടിലുളള വേരോട്ടവും പ്രചാരണ രംഗത്തുള്‍പ്പെടെ ഇടത്-വലത് മുന്നണികളെ കടത്തിവെട്ടാന്‍ സഹായകമായിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 5 മണ്ഡലങ്ങളില്‍ യുഡിഎഫും 6 മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമായിരുന്നു വിജയിച്ചത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ വര്‍ദ്ധിച്ച സ്വാധീനം മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാക്കിയിരിക്കുകയാണ്. ജില്ലയില്‍ 11 മണ്ഡലങ്ങളിലായി 125 പത്രികകളാണ് നല്‍കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: