തിരുവനന്തപുരം: നേമം അസംബ്ലി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കൈതമുക്കിലെ സഹകരണ സംഘം ഓഫീസിലെ ജോയിന്റ് രജിസ്ട്രാര്‍ എന്‍.കെ. വിജയകുമാറിനു മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ശ്രീപദ്നാഭസ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനുശേഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പത്രികാ സമര്‍പ്പണത്തിന് എത്തിയത്. നാലു സെറ്റ് പത്രികകളാണ് ഒ.രാജഗോപാലിനു വേണ്ടി നല്‍കിയത്.
രാജഗോപാലിന് 19,89,434 രൂപയുടെ ആസ്തിയുള്ളതായി പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കൈവശം രണ്ടായിരം രൂപയും നാലുലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും വിവിധ ബാങ്കുകളിലായി 7,97,934 രൂപയുടെ നിക്ഷേപവും ഉണ്ട്. മണപ്പാട് വില്ലേജില്‍ 63 സെന്റ് വസ്തു സ്വന്തം പേരില്‍ ഉണ്ട്. എട്ട് ലക്ഷം രൂപ മതിപ്പ് വില കണക്കാക്കുന്നു. സ്വര്‍ണ്ണാഭരണങ്ങളൊന്നും കൈവശം ഇല്ല. സ്വന്തമായി വാഹനവും ഇല്ല
സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ട് മണ്ഡലത്തിലെ ജനങ്ങള്‍ മനസ്സിലാക്കികഴിഞ്ഞുവെന്ന് രാജഗോപാല്‍ പത്രികാ സമര്‍പ്പണത്തിനു ശേഷം പറഞ്ഞു.
മുമ്പെങ്ങുമില്ലാത്ത മത്സരമാണ് സംസ്ഥാനത്തുടനീളം കണ്ടുവരുന്നത്. മോദിയുടെ ഭരണത്തിന്റെ മികവ് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദിയെ നരഭോജി എന്നാണ് പ്രതിപക്ഷം ആക്ഷേപിച്ചത്. ഭരണത്തില്‍ കയറി രണ്ടു വര്‍ഷം പിന്നിട്ടിട്ടും ആരെയും കൊല്ലാന്‍ മോദി കൂട്ടുനിന്നില്ല. പകരം എല്ലാവരെയും കൂട്ടിയിണക്കിയുള്ള വികസനമാണ് നടത്തിയത്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
നേമം നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര് ഗോപന്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ടി.ജയചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, അനു അയ്യപ്പന്, കൗണ്‍സിലര്‍മാരായ ഡോ.വിജയലക്ഷമി, കരമന അജിത്, തിരുമല അനില്‍ തുടങ്ങിയവര്‍ പത്രികാസമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: