ആലപ്പുഴ: ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നഗരസഭ നിര്‍മ്മിച്ച ഇഎംഎസ് സ്റ്റേഡിയം മാലിന്യ നിക്ഷേപകേന്ദ്രമായി മാറി. കോടികള്‍ ചിലരുടെ പോക്കറ്റുകളില്‍ എത്തിയതൊഴിച്ചാല്‍ ഇവിടെ ഇതുവരെ കുട്ടിയുംകോലും കളി പോലും ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെയും അന്നത്തെ നഗരഭരണാധികാരികളുടെയും അലംഭാവത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ.
നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി ഇവിടം. സ്റ്റേഡിയത്തിനു പടിഞ്ഞാറു ഭാഗത്തായി കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ചു സമീപത്തെ കുടിവെള്ള സ്രോതസുകളിലും വീടുകള്‍ക്കു മുകളിലും കൊണ്ടുവന്നിടുന്നതും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഭക്ഷണാവശിഷ്ടങ്ങള്‍ യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ തെരുവുനായശല്യവും സ്റ്റേഡിയത്തില്‍ രൂക്ഷമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ഒരു കായികമത്സരം പോലും ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്തിയിട്ടില്ല.
കയര്‍മേളയും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടികളും രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും വിനോദപ്രദര്‍ശന മേളകളുമാണ് ഈ കാലയളവിനുള്ളില്‍ സ്റ്റേഡിയത്തില്‍ നടന്നിരിക്കുന്നത്. പലപ്പോഴും സ്റ്റേഡിയത്തില്‍ പരിപാടികള്‍ നടത്തിയതിനുശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാറുമില്ല. ഇവിടുത്തെ പല കടമുറികളിലും കുത്തിനിറച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.
മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഇവിടെ കത്തിക്കുന്നതായും പരാതിയുണ്ട് പ്ലാസ്റ്റിക് അടക്കമുള്ള ഇത്തരത്തില്‍ കത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്. രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ലാത്തത് സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതിനും കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: