മാഡ്രിഡ്: യുറോപ്പ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിന്റെ ഫൈനല്‍ മോഹങ്ങള്‍ക്കു വിയ്യറയലിന്റെ ചുവപ്പുകാര്‍ഡ്. ആദ്യ പാദ സെമിയില്‍ അവസാനം വീണ ഗോളില്‍ വിയ്യറയലിനോട് 1-0ന് തോറ്റു ലിവര്‍പൂള്‍. മറ്റൊരു സെമിയില്‍ ഷാക്തര്‍ ഡൊണെറ്റ്സ്കുമായി സമനില പാലിച്ച് തുടരെ മൂന്നാം ഫൈനലിന്റെ അരികിലെത്തി നിലവിലെ ജേതാക്കള്‍ സെവിയ്യ (2-2).
വിയ്യയുടെ മൈതാനത്ത് ഗോള്‍രഹിത സമനിലയെന്നു നിനച്ചിരിക്കെയാണ് അഡ്രിയാന്‍ ലോപസ് ലിവര്‍പൂളിന് കണ്ണീര്‍മഴ സമ്മാനിച്ചത്. തൊണ്ണൂറു മിനിറ്റും പൂര്‍ത്തിയായി പരിക്കു സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ലോപസിന്റെ ഗോള്‍. പ്രത്യാക്രമണത്തിലാണ് ഗോള്‍ പിറന്നത്. ലിവര്‍പൂള്‍ മുന്നേറ്റത്തില്‍നിന്ന് റാഞ്ചിയെടുത്ത പന്ത് ബ്രൂണോ, ഡെനിസ് സുവാരസിന് നല്കി. എതിര്‍നിരയെ വെട്ടിയൊഴിഞ്ഞ ബാഴ്സലോണ മുന്‍ താരം നല്കിയ പന്ത് വലയിലെത്തിക്കാന്‍ അഡ്രിയാന്‍ ഏറെയൊന്നും ആയാസപ്പെടേണ്ടിവന്നില്ല. 2014 ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ അത്ലറ്റികോ ജഴ്സിയിലിറങ്ങി ചെല്‍സിയുടെ വഴിമുടക്കിയ അഡ്രിയാന്‍ ഇത്തവണ മറ്റൊരു ഇംഗ്ലീഷ് ടീമിനും പാരയായി.
ഫിര്‍മിനോയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് ക്ലോപ്പ് ലിവര്‍പൂളിനെ അണിനിരത്തിയത്. വിയ്യറയല്‍ 4-4-2 ശൈലിസ്വീകരിച്ചു. രണ്ടാം പാദം ആന്ഫീല്ഡിലെന്നതാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തെ പ്രചോദിപ്പിക്കുക. ആന്‍ഫീല്‍ഡില്‍ എന്നും മികച്ച പോരാട്ടം നടത്താറുള്ള ലിവര്‍പൂള്‍ അടുത്തയാഴ്ചത്തെ രണ്ടാം പാദത്തിലും അതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍.
എവേ മത്സരത്തിന്റെ 82ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കെവിന് ഗമെയ്റോ നേടിയ ഗോളാണ് സെവിയ്യയ്ക്ക് ഷാക്തറിനെ പിടിച്ചുകെട്ടാന്‍ തുണയായത്. ബോക്സില്‍ വിറ്റോലയെ ഫെറെയ്റ വീഴ്ത്തിയതിനാണ് സെവിയ്യയ്ക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചത്. ആറാം മിനിറ്റില്‍ വിക്റ്റര്‍ പെരസിലൂടെ സെവിയ്യ ആദ്യം ലീഡെടുത്തു. 23ാം മിനിറ്റില്‍ റൊമെറോ ബോണ്‍ഫിം ഷാക്തറിനെ ഒപ്പമെത്തിച്ചു.
പന്ത്രണ്ട് മിനിറ്റിനു ശേഷം ടരസ് സ്റ്റെപാനെങ്കൊ ഷാക്തറിനെ മുന്നിലുമെത്തിച്ചു. ആതിഥേയര്‍ ജയമുറപ്പിച്ചിരിക്കെയാണ് കെവിന് രക്ഷകനായത്.
എവേ ഗോളുകളുടെ മുന്‍തൂക്കം അടുത്തയാഴ്ച സെവിയ്യയിലെ പോരാട്ടത്തില്‍ ചാമ്പ്യന്മാര്ക്ക് തുണയാകും. തുടരെ മൂന്നാം യുറോപ്പ കിരീടമെന്ന നേട്ടത്തിന് സെവിയ്യ രണ്ടു ജയം മാത്രമകലെ. രണ്ടു ടീമുകളും 4-2-3-1 ശൈലിയാണ് അവലംബിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: