കാസര്‍കോട്: ഉദുമ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനെ അംഗീകരിക്കാന്‍ ഉദുമയിലെ കോണ്‍ഗ്രസുകാര്‍ തയ്യാറാവുന്നില്ല. ഇന്നലെ പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ നിന്ന് ഉദുമയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിട്ടുനിന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ നടാല്‍, മുഴപ്പിലങ്ങാട് പ്രദേശത്തു നിന്ന് ടൂറിസ്റ്റ് ബസ്സില്‍ പ്രവര്‍ത്തകരെ എത്തിച്ചാണ് പ്രകടനത്തിന് ആളെ കൂട്ടിയത്.
ഡിസിസി പ്രസിഡണ്ട് സി. കെ. ശ്രീധരന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രകടനത്തിനാണ് പ്രവര്‍ത്തകരെ അയല്‍ ജില്ലയില്‍ നിന്നെത്തിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്തായിട്ടു പോലും സുധാകരന്റെ പത്രികാ സമര്‍പ്പണത്തിന് പുറത്ത് നിന്ന് പ്രവര്‍ത്തകരെ കൊണ്ട് വരേണ്ട ഗതികേടിലേക്ക് നേതൃത്വം അധഃപതിച്ചു പോയോയെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ചോദിക്കുന്നു. കാസര്‍കോട് ജില്ലയിലെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് ഇന്നലെ കളക്ട്രേറ്റ് പരിസരത്ത് എത്തിയത്.
ഇത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ കെ. സുധാകരനെ ഉദുമയിലെ മുസ്ലിം ലീഗുകാര്‍ ഹൈജാക്ക് ചെയ്തിരിക്കുയാണെന്ന് ആരോപണം തുടങ്ങിയിട്ട് നാളുകളേറെയായി. സുധാകരനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച നടക്കുന്ന യോഗത്തിലേക്ക് നാടകീയമായി കയറി വന്ന് സ്വയം പ്രഖ്യാപിച്ച് പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയായിരുന്നു സുധാകരനെന്ന് പറഞ്ഞ് ഒരു വിഭാഗം അന്ന് തന്നെ രംഗത്ത് വന്നിരുന്നു. ഉദുമയിലെ പ്രവര്‍ത്തകരെ കൂടെ കൂട്ടാതെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂരില്‍ നിന്ന് പ്രവര്‍ത്തകരെ ഇറക്ക് മതി ചെയ്യുകയാണ് സുധാകരനെന്ന് പറഞ്ഞത് ഡിസിസി യോഗത്തില്‍ വില ബഹളങ്ങള്‍ക്ക് കാരണമായിരുന്നു. സുധാകരെ ഇപ്പോഴും ഉദുമയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കാത്തത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: