ആലപ്പുഴ: ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ജന്മനാട്ടിലെത്തുന്നു. ഇന്ന് പറവൂരിലാണ് വിഎസ്സിന്റെ തെരഞ്ഞെടുപ്പ് പ്രസംഗം. അവഹേളിതനായി സ്വന്തം നാട്ടില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്ന അച്യുതാനന്ദന് മനസില്ലാ മനസ്സോടെയാണ് ഔദ്യോഗിക പക്ഷത്തെ നയിക്കുന്ന ജി. സുധാകരനായി പ്രചാരണത്തിനിറങ്ങുന്നത്.
നേരത്തെ സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടകനായി വിഎസ്സിനെയാണ് നിശ്ചിയിച്ചിരുന്നത്. വിഎസ് വഴങ്ങിയില്ല. തൊട്ടടുത്ത ആലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത അച്യുതാനന്ദന് അമ്പലപ്പുഴ കണ്വന്ഷന് മുന്നിലൂടെയാണ് കടന്നുപോയത്.
വിഎസ് വിരുദ്ധനെന്ന പ്രതിച്ഛായയുള്ള സുധാകരന്റെ തെരഞ്ഞെടുപ്പ് പരിപാടികളിലൊന്നുംതന്നെ അച്യുതാനന്ദന് എത്തിയില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം ഒടുവില്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ് അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് എത്തുന്നത്. നിലവില്‍ കടുത്ത പ്രതിസന്ധിയാണ് മണ്ഡലത്തില്‍ ഇടതുപക്ഷം നേരിടുന്നത്. സിപിഎമ്മിലെ വിഭാഗീയതയാണ് പ്രധാന പ്രശ്നം.
വിഎസ് പക്ഷക്കാരെ പൂര്‍ണമായി വെട്ടിനിരത്തി പാര്ട്ടികമ്മറ്റികള് ഔദ്യോഗികപക്ഷം പിടിച്ചെടുത്തുകഴിഞ്ഞു. പാര്‍ട്ടിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുക മാത്രമല്ല, പൊതുവേദിയില്‍ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുന്നതും പതിവായി. സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയത്തിന്റെ തെക്കന്‍ കേരളത്തിന്റെ പരീക്ഷണശാലയാണ് അമ്പലപ്പുഴ. ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ക്കു അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ല.
കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ പുന്നപ്രയില്‍ വിഎസ് പ്രചാരണത്തിനെത്തുമ്പോള്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് അപമാനിക്കപ്പെട്ട് അദ്ദേഹം വേലിക്കകത്തെ വീട്ടിലേക്ക് മടങ്ങിയത് ജന്മനാട്ടിലെ പ്രവര്‍ത്തകരും വോട്ടര്‍മാരും മറന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: