ചേര്‍ത്തല: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേസിലെ ഒന്നാം പ്രതിയായ മുന്‍ ബാങ്ക് സെക്രട്ടറി ടി.വി.മണിയപ്പനെ വീണ്ടും റിമാന്‍ഡ് ചെയ്തു.
തട്ടിപ്പിലെ പ്രധാനിയെന്നു അന്വേഷണ സംഘം വിലയിരുത്തിയ കമ്പ്യൂട്ടര്‍ വിദഗ്ദനടക്കം നാല് ജീവനക്കാരാണ് പിടിയിലാകാനുള്ളത്. ഇവരുടെ വീടുകളും ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി.
പ്രതികളിലൊരാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും അന്വേഷണ സംഘത്തിനുവിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി ടി.വി.മണിയപ്പനെ കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും റിമാന്‍ഡു ചെയ്തത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ തിരുവനന്തപുരം, പാലക്കാട് ചിറ്റൂര്‍ എന്നിവിടങ്ങളില്‍ പ്രതിയുമായെത്തി തെളിവുകള്‍ ശേഖരിച്ചു. ബാങ്കില്‍ ചെക്ക് ഡിസ്കൗണ്ടിനടക്കം അനുമതി ലഭിച്ചത് ഏറെ ഏതിര്‍പ്പുകള്‍ മറികടന്നാണെന്നാണ് വിവരം. ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥരുടെ സ്വാധീനവും ഇക്കാര്യത്തില്‍ ഉള്ളതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളടക്കം ലക്ഷങ്ങള്‍ ബാങ്കിന് മടക്കി നല്കാനുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: