കേരളത്തില്‍ ഇന്ന് എന്‍ഡിഎക്ക് ഔപചാരിക തുടക്കം
കേരളീയര്‍ക്ക് 2016 ഏപ്രില്‍ 30 സുദിനമാണ്. സംസ്ഥാനത്ത് ദേശീയ ജനാധിപത്യസഖ്യം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ദിവസമാണിന്ന്. 1998ല്‍ ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) രൂപം കൊള്ളുമ്പോള്‍ അതിവേഗം പിളരും തളരും എന്ന് പ്രവചിച്ചവരുണ്ട്. എന്നാല്‍ അത്തരം പ്രവചനങ്ങളെല്ലാം ആവിയായി പോയതിന്റെ ചരിത്രമാണ് ഒന്നര വ്യാഴവട്ടക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്.
1996ല്‍ ലോക്സഭയില്‍ ഒന്നാം കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. മന്ത്രിസഭ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചപ്പോള്‍ അവസരം പാഴാക്കാതെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും മറ്റ് കക്ഷികളാരും പിന്തുണയ്ക്കാന്‍ തയ്യാറായില്ല. 13-ാം ദിവസം പ്രധാനമന്ത്രി രാജിവച്ചു. പിന്നിട്ട രണ്ടുവര്‍ഷം രണ്ട് പ്രധാനമന്ത്രിമാരുണ്ടായി.
ദേവഗൗഡയും ഐ.കെ.ഗുജ്റാളും കോണ്‍ഗ്രസ്-പിന്തുണയോടെ അധികാരമേറ്റ ഇരുവര്‍ക്കും സര്‍ക്കാരിനെ നയിക്കുക ബുദ്ധിമുട്ടായി. 1998 ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രുപീകരിച്ചപ്പോള്‍ ബിജെപി ഒറ്റയ്ക്കായിരുന്നില്ല. 1998 മെയില്‍ നടന്ന തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഒരു സഖ്യം രൂപം കൊണ്ടു. അതാണ് ദേശീയ ജനാധിപത്യ സഖ്യം.
ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്കിയ സഖ്യത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടക്കത്തില്‍ 13 പാര്‍ട്ടികളാണ് കൂടെ ഉണ്ടായിരുന്നതെങ്കില്‍ പിന്നീടത് വികസിച്ച് 24 കക്ഷികളുടെ കൂട്ടായ്മയായി. ഇതിനകം ചെറുതും വലുതുമായ 40 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിജെപിയോട് സഖ്യത്തിലേര്‍പ്പെടുന്നതിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല. രണ്ടാംഘട്ടം പ്രധാനമന്ത്രിയായപ്പോള്‍ അണ്ണാ ഡിഎംകെ ഒപ്പമുണ്ടായിരുന്നു. ജയലളിതയുടെ അമിതാവകാശങ്ങള്‍ അംഗീകരിക്കാതായപ്പോള്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചു. മുഖ്യമന്ത്രിയായിട്ടും ലോക്സഭാംഗത്വം രാജിവയ്ക്കാതിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ ഒരു വോട്ടാണ് വാജ്പേയിയെ പാര്‍ലമെന്റില്‍ തോല്പിച്ചത്.
മൂന്നാംവട്ടം വാജ്പേയി പ്രധാനമന്ത്രിയായത് അധാര്‍മികമായി സര്‍ക്കാരിനെ തോല്പിച്ച കോണ്‍ഗ്രസിനെ തോല്പിച്ചുകൊണ്ടാണ്. 1999 ല്‍ പ്രധാനമന്ത്രിയായി വീണ്ടും വാജ്പേയി സത്യപ്രതിജ്ഞ ചെയ്തു. 2004 ല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ എന്‍ഡിഎയ്ക്ക് ആയില്ല. 186 സീറ്റിനെതിരെ 222 അംഗങ്ങളെ വിജയിപ്പിച്ച കോണ്‍ഗ്രസും കൂട്ടാളികളും അധികാരത്തിലെത്തി. ബിജെപി വിരോധം മുഖമുദ്രയാക്കിയ കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ അവസരമൊരുക്കി.
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായി. 10 വര്‍ഷത്തെ ഭരണം രാജ്യത്തിന് അപമാനമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തില്ല. അഴിമതി മലപോലെ ഉയര്‍ന്നു. കെടുകാര്യസ്ഥത നാടാകെ പടര്‍ന്നു. കോണ്‍ഗ്രസിനെ ജനം വെറുത്തു. ഒരവസരത്തിനുവേണ്ടി അവര്‍ കാത്തുനിന്നു. 2014 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അവര്‍ക്ക് പിന്തുണ നല്കിയ കമ്യൂണിസ്റ്റുകാരും നിലംപരിശായി. കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷമാകാനായില്ല. കമ്യൂണിസ്റ്റുകാര്‍ക്ക് രണ്ടക്കസീറ്റുപോലും കിട്ടിയില്ല. ബിജെപിയാകട്ടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. 540 ല്‍ 282 സീറ്റ്. ദേശീയ ജനാധിപത്യസഖ്യം നേടിയത് 336 സീറ്റ്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2014 മെയ് 26 ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെ പുതിയ നായകോദയമായി. സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെല്ലാം നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്കെത്തി. രണ്ടുവര്‍ഷത്തെ ഭരണം കൊണ്ടുതന്നെ ലോകം ഇന്ന് ഭാരതത്തെ കേള്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം തേടുന്നു. അമേരിക്കന്‍ പ്രസിഡന്റിനുപോലും നരേന്ദ്രമോദി പറയുന്നതാണ് അവസാന വാക്ക്. ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതാണ് നമ്മുടെ രാജ്യത്തിന്റെ ഭാഗ്യമെന്ന് പ്രതിയോഗികള്‍ പോലും പറയുന്ന സാഹചര്യം. ”എനിക്കായി ഒന്നും എടുക്കാനില്ല.
എല്ലാം നിങ്ങള്‍ക്കുള്ളതാണ്. പൊതുജനങ്ങള്‍ നല്കുന്ന നികുതി പണത്തില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും ഒരാളും അടിച്ചുമാറ്റില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു” എന്നുപറയുന്ന പ്രധാനമന്ത്രി പ്രവര്‍ത്തിയും പ്രഖ്യാപനവും ഒരുപോലെ പാലിക്കുന്നു.
അടിസ്ഥാന വര്‍ഗമാണ് എന്‍ഡിഎ സര്‍ക്കാരില്‍ മുഖ്യ പരിഗണന. ഓട്ടോറിക്ഷക്കാരനും അസംഘടിതതൊഴിലാളികള്‍ക്കും പെന്‍ഷനും ഇഎസ്ഐയും ഏര്‍പ്പെടുത്തിയ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ലോക മാതൃകയാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി 20 കോടി പേര് തുകയടയ്ക്കാതെ ബാങ്ക് അക്കൗണ്ട് ഹോള്ഡേഴ്സായി. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ മുദ്രാ ബാങ്ക് തുടങ്ങിയ പദ്ധതികള്‍ ഏറെ. ജനം നേരിട്ട് സല്‍ഭരണം അനുഭവിക്കുന്നു. എണ്ണിപ്പറയാന്‍ നേട്ടങ്ങളേറെ.
ഒരു പിന്നോക്ക ജാതിക്കാരന് പ്രധാനമന്ത്രി സ്ഥാനത്തെത്തിയതിന്റെ ആഹ്ലാദം മാത്രമല്ല മുന്നോക്ക ജാതിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കുന്നത് നരേന്ദ്രമോദിയെ ജനകീയനാക്കുന്നു. അത്തരമൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സഖ്യം ചേരാന്‍ ആരാണ് താല്പര്യപ്പെടാത്തത്?
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. അംഗത്വം 11 കോടിയോടടുത്തു. 31 സംസ്ഥാനങ്ങളില്‍ 24 ഇടത്തും നിയമസഭാംഗമുണ്ട്. 14 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് എന്‍ഡിഎയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് മത്സരിച്ച 426 സീറ്റില്‍ 282 മണ്ഡലത്തിലും ജയിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടക ബിജെപി ഭരിച്ചു. തമിഴനാട്ടില്‍ നിന്നും ലോക്സഭാംഗമുണ്ട്. പിന്നെ എന്തുകൊണ്ട് കേരളം? ഈ ചോദ്യത്തിന് ഉത്തരം കാണുകയാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍.
കോണ്‍ഗ്രസും ബിജെപിയുമായി സഖ്യത്തിലാണെന്ന് സിപിഎം പ്രചരിപ്പിക്കുന്നു. കേരളത്തില്‍ ബിജെപി ജയിക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ആരെന്തുപറഞ്ഞാലും ഇക്കുറി ബിജെപിയെ തടയാനോ എന്‍ഡിഎയെ തടുക്കാനോ സാധിക്കില്ല. കാരണം ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. 60 വര്‍ഷം മാറിമാറി ഭരിച്ച കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് അവസരവാദ സഖ്യം കേരളത്തെ മലീമസമാക്കി. വെള്ളവും വെളിച്ചവും തൊഴിലും കൃഷിയുമില്ലാതാക്കിയ ഭരണം ഇനി വേണ്ടെന്ന് ജനം തീരുമാനിച്ചുകഴിഞ്ഞാല്‍ ആന്‍ണി പറഞ്ഞാലും പിണറായി പറഞ്ഞാലും തൃണവല്‍ഗണിക്കും. ജനങ്ങള്‍ക്ക് അന്നം മുട്ടിക്കുന്ന ഈ നേതാക്കളെ മൂലക്കിരുത്താന്‍ ജനം വിചാരിച്ചാല്‍ നടക്കും.
അത്തരമൊരു തീരുമാനം ജനങ്ങളെടുത്തു എന്നതിന്റെ തെളിവാണ് സി.കെ.ജാനു മുതല്‍ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് വരെ എന്‍ഡിഎയില്‍ എത്തിയത്. തന്ത്രിമാര്‍ മുതല്‍ തങ്ങള്‍ വരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ്. കേരളീയ സമൂഹത്തിന്റെ പരിഛേദമാണ് ഇന്ന് എന്‍ഡിഎ കേരളത്തില്‍.
ബിഡിജെഎസ്, ജെഎസ്എസ്, കേരളാ കോണ്‍ഗ്രസ് (പിസി), കേരളാ കോണ്‍ഗ്രസ് (നാഷണലിസ്റ്റ്), ഗണകസഭ, ലോകജനശക്തി പാര്‍ട്ടി, എന്‍ഡിപി (എസ്), ജനാധിപത്യരാഷ്ട്രീയസഭ, സോഷ്യലിസ്റ്റ് ജനതാദള്‍ എന്നിവ ഇന്ന് ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ സഖ്യം ഇന്ന് എന്‍ഡിഎയാണ്. സഖ്യത്തിലെത്തിയാലുമില്ലെങ്കിലും എതിര്‍പ്പില്ലെന്ന് ഗൗരിയമ്മ പറയുന്ന ഘട്ടം വന്നിരിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിച്ചവരാണവരെന്ന് പറയേണ്ടതില്ലല്ലോ.
സി.കെ.ജാനുവിന് എങ്ങനെ ബിജെപിക്കൊപ്പം നില്ക്കാനാവുന്നു? ശ്രീനാരായണീയര്ക്കെങ്ങനെ ബിജെപിക്കൊപ്പം നീങ്ങാന്‍ കഴിയുന്നു? എന്നൊക്കെ ചോദിക്കാന്‍ ചിലര്‍ മത്സരിക്കുകയാണ്. അതിനൊറ്റ മറുപടിയേയുള്ളൂ. ഇന്ന് എതിര്‍ക്കുന്നവര്‍ക്കും നാളെ ആശ്രയിക്കാവുന്ന ഒരേയൊരു സഖ്യം എന്‍ഡിഎയാണ്.
നാടിനുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ശക്തിയും ശ്രദ്ധയുമുള്ള ഒരേയൊരു സഖ്യം എന്‍ഡിഎയാണ്. അതുതന്നെയാണ് എന്തുകൊണ്ട് എന്‍ഡിഎ എന്ന ചോദ്യത്തിനുത്തരം. യുഡിഎഫ് ഭരണം തുടരണമെന്നഭ്യര്ത്ഥിക്കുന്നത്ര ആഭാസത്തരം മറ്റൊന്നില്ല. ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന അവകാശവാദവും അസംബന്ധമാണ്. രണ്ടും ഒരേ കള്ളനാണയത്തിന്റെ ഇരുവശമാണ്. നിങ്ങള്‍ രണ്ടു മുപ്പതാണ്ട് വീതം ഭരിച്ചിട്ടും എല്ലാം നശിപ്പിച്ചു. ഇനി പുതിയൊരു താരോദയം. ഈ തെരഞ്ഞെടുപ്പിലുണ്ടാകുമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: