കോഴിക്കോട്: കേരളത്തിലെ അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം ഇനി രോഗപ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദ്ദേശങ്ങളും മരുന്നു കുറിപ്പടിയില്‍ എഴുതും. സംസ്ഥാനത്തെ അമ്മ മാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂനിസെഫും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കേരള ഘടകവും ചേര്‍ന്ന് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.
സാധാരണയായി മരുന്നുകളും പരിശോധനാ നിര്‍ദ്ദേശങ്ങളും മാത്രമേ മരുന്നു കുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ എഴുതാറുള്ളു. ഇതോടൊപ്പം രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി നല്‍കും. കേരളത്തിലെ ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം കൗണ്‍സിലിങും നല്‍കുകയാണ് ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാവും മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്ലെറ്റ് എഴുതുന്നതിനൊപ്പം ആരോഗ്യമുള്ള കുഞ്ഞിനും സുരക്ഷിത പ്രസവത്തിനും ഇരുമ്പ് ധാരാളമായുള്ള ഇലക്കറികളും പയറുവര്‍ഗ്ഗങ്ങളും കഴിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാവും ഗൈനക്കോളജിസ്റ്റ് കുറിക്കുക.
അതേ സമയം 13 രോഗങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞിന് ജനനസമയം, ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ഒമ്പതാം മാസം എന്നിങ്ങനെ ആദ്യ വര്‍ഷം അഞ്ചു തവണ പ്രതിരോധ കുത്തിവെപ്പ് നല്‍കുക എന്നതുപോലെയുള്ള നിര്‍ദ്ദേശങ്ങളാവും ശിശുരോഗ വിദഗ്ധന്റേത്.ഇതോടൊപ്പം മുലയൂട്ടലിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്ന ബോധവല്‍ക്കരണ സന്ദേശങ്ങളും ഡോക്ടര്‍മാര്‍ കുറിപ്പടിയില്‍ ഉള്‍പ്പെടുത്തും.
ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങളും നല്‍കും. കോഴിക്കോട് പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ യൂനിസെഫ് കേരള, തമിഴ്നാട് വിഭാഗം മേധാവി ജോബ് സഖറിയയും, ഐഎംഎ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എ.വി. ജയകൃഷ്ണനും ചേര്‍ന്ന് യൂനിസെഫ് ഐഎംഎ പങ്കാളിത്ത പദ്ധതി പ്രഖ്യാപിച്ചു. മരുന്നുകള്‍ക്കൊപ്പം രോഗപ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും മരുന്ന് കുറിപ്പടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ 103 ബ്രാഞ്ചുകളിലായുള്ള 35000 ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ഡോ. എ.വി. ജയകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: