കൊച്ചി: വിജിലന്‍സിന്റെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന സംഘമാണിത്. ഇന്ത്യന്‍ അസോസിയേഷന് ഒഫ് ലായേഴ്സ് യൂണിയന്റെ കേരള സ്റ്റേറ്റ് കമ്മിറ്റി നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഇടക്കാല വിധി. ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കി ജനുവരി 27 നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.
സുരക്ഷ സംബന്ധിച്ച വിവരങ്ങളും ഇന്റലിജന്റ്സ് വിഷയങ്ങളുമാണ് വിവരാവകാശ നിയമപ്രകാരം കൈമാറാന്‍ തടസ്സമുള്ളത്. വിജിലന്‍സിന്റെ ടി ബ്രാഞ്ചിനെ സുരക്ഷാ ഇന്റലിജന്റ്സ് ഏജന്‍സിയായി അംഗീകരിച്ചാലും അഴിമതിക്കേസുകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെയും വിവരങ്ങള്‍ ഈ നിയമപ്രകാരം കൈമാറിയേ പറ്റൂ. വിജിലന്‍സ് ടി ബ്രാഞ്ചിന് സര്‍ക്കാര്‍ വിജ്ഞാപനം ബാധകമാവില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി ഹൈക്കോടതി പിന്നീട് വിശദമായി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: