തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇ-മെയില്‍ രേഖ നഷ്ടപ്പെടാനിടയായ സാഹചര്യമാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധി ഇല്ലെങ്കിലും പ്രയാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം പറഞ്ഞു. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂവകുപ്പിന്റെ പ്രവര്‍ത്തനമാണ് ഇന്ന് ചര്‍ച്ച ചെയ്തതെന്നും മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ യോഗം നാളെ വീണ്ടും ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് കിട്ടിയ സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടപ്പള്ളി മണ്ണൂത്തി പാതയിലെ സര്‍വീസ് റോഡ് പൂര്‍ണ്ണമായും ആറു മാസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് തടയുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടിലെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹാരം കണ്ടെത്തുന്നതിനായി കൃഷിമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
ശബരിമല സീസണ് സമയത്ത് നിലയ്ക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി സ്ഥിരം സംവിധാനമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മാറാട് കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ അറിയിച്ചിരുന്നതായും ഒരു ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് അദ്ധ്യക്ഷനായി കേരള അക്കാദമി ഫോര്‍ സ്റ്റേറ്റ് എക്സലന്‍സ് എന്ന സ്ഥാപനം തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങും. കണ്ണൂര്‍ ജില്ലാ കളക്ടറായി രത്തന്‍ ഖേല്‍ക്കറെ നിയമിക്കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: