ചെങ്ങന്നൂര്‍: വാണിജ്യത്തിലും കാര്‍ഷിക, വിദ്യാഭ്യാസ രംഗങ്ങളിലുമെല്ലാം മേല്‍ക്കോയ്മയുണ്ടായിരുന്ന മധ്യതിരുവിതാംകൂറിന്റെ ആസ്ഥാന കേന്ദ്രപ്പട്ടം ചൂടിയ ചെങ്ങന്നൂരിന്റെ മണ്ണില്‍ വികസനത്തിന്റെ പുതു ചരിത്രമെഴുതാന്‍ ജനഹൃദയം ഏറ്റുവാങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പര്യടനം തുടരുന്നു.
ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസന കാഴ്ചപ്പാട് മണ്ഡലത്തില്‍ നടപ്പാക്കുന്നതിന് അവരില്‍ ഒരാളായി ചേര്‍ന്നാണ് പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് രംഗത്ത് മുന്നേറുന്നത്. രാവിലെ ഒന്‍പതരയോടെ വെണ്മണിയിലെ ഗൃഹസമ്പര്ക്കത്തിനുശേഷം മുളക്കുഴയിലും ഭവന സന്ദര്‍ശനം നടത്തി. പിന്നീട് ആലയിലും ചെറിയനാട്ടിലും ഗൃഹസമ്പര്ക്കംനടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.
ഗൃഹസമ്പര്ക്കത്തോടൊപ്പം ചെറിയ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് സമകാലീന രാഷ്ട്രീയ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ടാണ് പര്യടനം. മുളക്കുഴ പഞ്ചായത്തിലെ കൊഴുവല്ലൂര്‍, അരീക്കര, പെരിങ്ങാല, പിരളശ്ശേരി എന്നിവിടങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം കണ്ടറിഞ്ഞു. മൂന്നു മാസക്കാലമായി ഇവിടുത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി മുറവിളി കൂട്ടുകയാണ്. ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാം എന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ലന്ന് അവര്‍ പറഞ്ഞു.
ഓരോരുത്തരുടെയും ജീവിത്തെ തൊട്ടറിഞ്ഞുകൊണ്ട് പി.എസ്. ശ്രീധരന്‍പിള്ള സംസാരിക്കുമ്പോള്‍ തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് മാറ്റം ഉണ്ടാകണം എന്ന ബോധമാണ് അവരുടെ മുഖത്ത് കാണാന്‍ കഴിയുന്നത്. തുടര്‍ന്ന് കാരയ്ക്കാട് പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. വൈകിട്ട്് മുളക്കുഴ കൊഴുവല്ലൂരിലും ചെറിയനാട് കടയിക്കാടിലും ബിഎംഎസ് കണ്‍വന്‍ഷനില്‍ അദ്ദേഹം പങ്കെടുത്തു.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗതാഗതം, വ്യവസായം, ടൂറിസം, കായികം, പരമ്പരാഗത തൊഴില്‍വ്യവസായം എന്നീമേഖലകളില്‍ മണ്ഡലം ഇന്ന് ഏറെ പിന്നിലാണ്. എല്ലാ മേഖലകളിലും സമഗ്രമായ വളര്‍ച്ചയാണ് ഉണ്ടാകേണ്ടത്. അതിന് കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഏകോപനം വേണം. വികസനത്തില്‍ മുന്‍ഗണന നിശ്ചയിക്കണം.
മാറിമാറി ഭരിച്ച മുന്നണികള്‍ മണ്ഡലത്തെ വികസന മുരടിപ്പിലേക്ക് നയിച്ചു. സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയാലെ വികസനങ്ങള്‍ ജനങ്ങളിലേക്ക് എത്തുകയുള്ളുവെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: