ചേര്‍ത്തല: ദേശീയ അംഗീകാരമുള്ള ആശുപത്രിയില്‍ രോഗികള്‍ക്ക് പ്ലാസ്റ്റര്‍ ഇടുന്നത് വൃത്തിഹീനമായ മുറിയില്‍. ഒരാള്‍ക്ക് നില്ക്കാന് മാത്രം സൗകര്യമുള്ള ഇടുങ്ങിയ മുറിയില്‍ വീതികുറഞ്ഞ കട്ടിലും ഇട്ടിട്ടുണ്ട്. നിന്നു തിരിയാനിടമില്ലാത്ത മുറിയിലാണ് ഡോക്ടറും നേഴ്സും സഹായിയും ചേര്‍ന്ന് രോഗിക്ക് പ്ലാസ്റ്റര്‍ ഇടുന്നത്. അസ്ഥിവിഭാഗ ഒപിയില്‍ ദിവസേന 200 ഓളം പേരാണ് ചികിത്സ തേടിയെത്തുന്നത്. ഇതില്‍ ശരാശരി 50 ഓളം പേര്‍ക്ക് പ്ലാസ്റ്റര്‍ ഇടുകയും മുറിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആശുപത്രിയിലെ പഴയ ഓഫീസ് കെട്ടിടത്തിന് സമീപത്തായാണ് ഈ ഇടുങ്ങിയ മുറി. ഇതിനോട് ചേര്‍ന്നാണ് ഉപയോഗ ശൂന്യമായ അടച്ചുകെട്ടില്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ടോയ്ലറ്റും ഉള്ളത്. അണുബാധയും മറ്റു പകര്‍ച്ച വ്യാധികളും വായുവിലൂടെ പകരുന്ന രോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ ഇതു കാരണമാകും. ചികിത്സക്കായി വരുന്നവര്‍ മറ്റു വിവിധ രോഗങ്ങളുമായി മടങ്ങേണ്ട അവസ്ഥയാണ്. ആറുമാസം മുമ്പ് വരെ പ്ലാസ്റ്റര്‍ മുറി ഇപ്പോള്‍ ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്ന വിശാലമായ വൃത്തിയുള്ള മുറിയിലായിരുന്നു. എന്നാല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ തലതിരിഞ്ഞ തീരുമാനങ്ങളാണ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. സമീപത്തെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: