കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രത്യേക ഓഫീസുകള്‍ ഈയാഴ്ച പ്രവര്‍ത്തനം തുടങ്ങും. മെട്രോ 1, മെട്രോ 2 എന്നീ പേരുകളില്‍ സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളാണ് രൂപീകരിക്കുന്നത്. ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ഇടപ്പള്ളി നോര്‍ത്ത് വില്ലേജുകള്‍ ഉള്‍പ്പെടുന്ന മെട്രോ 1 യൂണിറ്റിന് തഹസില്‍ദാര്‍ പി. സത്യശീലന് ആചാരി നേതൃത്വം നല്‍കും. എളംകുളം, എറണാകുളം, പൂണിത്തുറ വില്ലേജുകള്‍ ഉള്‍പ്പെടുന്ന മെട്രോ 2 യൂണിറ്റിന്റെ ചുമതല തഹസില്‍ദാര്‍ സി.ആര്. കൃഷ്ണകുമാരിക്കാണ്.
ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സര്‍വെ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. രേഖകളുടെ പരിശോധനയ്ക്കായി അഡ്വ. ജാജു ബാബുവിനെ (ബാബു ആന്റ് ബാബു അസോസിയേറ്റ്സ്) ചുമതലപ്പെടുത്തി. രേഖകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. രജിസ്ട്രേഷന് അടക്കമുള്ള തുടര്‍ നടപടികളുടെ മേല്‍നോട്ടവും ജാജു ബാബു നിര്‍വഹിക്കും.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള സംസ്ഥാനതല എംപവേഡ് കമ്മിറ്റി ഈ മാസം 16നകം യോഗം ചേരും. ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എംപവേഡ് കമ്മിറ്റി വില സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനു മുന്നോടിയായി എല്ലാ വില്ലേജുകളിലും വില നിര്‍ണയം പൂര്‍ത്തിയാക്കും. സ്ഥല രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശം രജിസ്ട്രേഷന് വകുപ്പിന്റെ പരിഗണനയിലാണ്.
മെട്രോറെയില്‍ സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്കും ആലുവയ്ക്ക് സമീപമുള്ള മുട്ടത്തെ നിര്‍ദ്ദിഷ്ട റെയില്‍ യാര്‍ഡിനും ബാധകമാകുന്ന 4(1) വിജ്ഞാപനവും ഉടനെയുണ്ടാകും. യാര്‍ഡ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കുന്നതിന് ചട്ടപ്രകാരമുള്ള നടപടികളും പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ തോടിനെ ഒഴിവാക്കിയും നീരൊഴുക്ക് തടസപ്പെടുത്താതെയുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ യാര്‍ഡിന്റെ രൂപരേഖയില്‍ വരുത്തിയിട്ടുണ്ട്.
ആലുവ ഭാഗത്തെ മെട്രോ റെയില്‍ അലൈന്മെന്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദേശം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഉടനെ ലഭിക്കും. മെട്രോ നിര്‍മാണത്തിന് താല്‍ക്കാലിക യാര്‍ഡായി കണ്ടെത്തിയിരുന്ന കളമശ്ശേരിയിലെ ഡമ്പിങ് ഗ്രൗണ്ട് വിട്ടുനല്‍കാനാവില്ലെന്ന് നഗരസഭ അറിയിച്ച സാഹചര്യത്തില്‍ പകരം സ്ഥലം കണ്ടെത്താനാണ് തീരുമാനം. വൈറ്റില – പേട്ട റോഡിന്റെ വീതി സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനുള്ള യോഗവും ഉടനെ വിളിച്ചു ചേര്‍ക്കും. ബെന്നി ബഹന്നാന് എംഎല്‍എയുടേയും ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റേയും സാന്നിധ്യത്തിലാണ് യോഗം നടക്കുക. റോഡിന് 30 മീറ്റര്‍ വീതിയാണ് രൂപരേഖയിലുള്ളത്. എന്നാല്വീതി 26 മീറ്ററായി കുറക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
മെട്രോ റെയില്‍ സ്റ്റേഷനുകളോട് ബന്ധപ്പെട്ട പാര്‍ക്കിങ് സ്ഥലങ്ങളുടെ വിസ്തൃതി സംബന്ധിച്ച പഠനം നാറ്റ്പാകിനെ ഏല്‍പ്പിക്കും. വാഹനബാഹുല്യമടക്കമുള്ള വിവിധ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നാറ്റ്പാകിനോട് ആവശ്യപ്പെടുകയെന്ന് കളക്ടര്‍ പറഞ്ഞു.
മെട്രോ റെയില്‍ അനുബന്ധ ഗതാഗത വികസനത്തിനായി നഗരത്തിലേറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള സമിതി യോഗം ശനിയാഴ്ച ചേരും. ബാനര്‍ജി റോഡില്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ഉടമകളുമായി വൈകിട്ട് അഞ്ചിനും ജോസ് ജംഗ്ഷന് മുതല്‍ സൗത്ത് റെയില്‍വെ സ്റ്റേഷന് വരെയുള്ള ഭാഗത്തെ സ്ഥലമുടമകളുമായി വൈകിട്ട് ആറിനും സമിതി ചര്‍ച്ച നടത്തും. ജോസ് ജംഗ്ഷന് മുതല്‍ സൗത്ത് റെയില്‍വെ സ്റ്റേഷന് വരെയുള്ള റോഡിന്റെ വീതി 18.50ഉം ബാനര്‍ജി റോഡില്‍ നോര്‍ത്ത് മുതല്‍ കച്ചേരിപ്പടി വരെ റോഡിന്റെ വീതി 17ഉം മീറ്ററാക്കുകയാണ് സ്ഥലമെടുപ്പിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: