ന്യൂദല്‍ഹി: മൂന്നുമാസമായി നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീയില്‍ ഉത്തരാഖണ്ഡില്‍ 3,000 ഏക്കറോളം വനം കത്തിനശിച്ചു. കാട്ടുതീയില്‍ ഇതിനകം 6 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു കമ്പനിയെ രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.
കാട്ടുതീ പടരുന്നതിനെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിഭരണം നിലനില്‍ക്കുന്നതിനാല്‍ ഗവര്‍ണ്ണര്‍ കെ.കെ പൗളിനോടാണ് പിഎംഒ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസുകാരടക്കം ആറായിരത്തോളം പേരാണ് കാട്ടുതീ നിയന്ത്രിക്കുന്നതിനായി രംഗത്തുള്ളത്. വലിയ ജലസംഭരണികളെത്തിച്ച് കാട്ടുതീ പടരുന്നത് നിയന്ത്രിക്കാന്‍ ഇന്നലെ നടന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു.
ഫെബ്രുവരി മുതല്‍ കാട്ടുതീ പടര്‍ന്നുപിടിച്ച 922 സംഭവങ്ങളാണ് ഉത്തരാഖണ്ഡിലുണ്ടായത്. ആയിരം ഡിഗ്രിവരെ ചൂടാണ് തീപിടിച്ചിടത്ത് അനുഭവപ്പെടുന്നതെന്നും അതിനാല്‍ തന്നെ സമീപത്തേക്ക് പോകാന്‍ പോലും പറ്റുന്നില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന് ഡോ. തേജസ്വിനി പട്ടേല്‍ അറിയിച്ചു. സംസ്ഥാനത്ത് വിവാഹ സീസണ് ആയതിനാല്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ ഒരു തീപ്പൊരി പോലും വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്.
സാറ്റലൈറ്റ് വഴി ഐഎസ്ആര്‍ഒ എടുത്ത ചിത്രങ്ങളില്‍ 53 കാട്ടുതീകളാണ് കണ്ടെത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡിന് പുറമേ ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍ സംസ്ഥാനങ്ങളിലേക്കും കാട്ടുതീ പടരുകയാണ്. തെഹ്രി, നൈനിറ്റാള്‍ തുടങ്ങിയ വിനോസഞ്ചാര മേഖലകളെ കാട്ടുതീ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: