കൊച്ചി: എറണാകുളത്തെയും വെല്ലിംഗ്ടണ്‍ ഐലന്‍ഡിനെയും ബന്ധിപ്പിക്കുന്ന വെണ്ടുരുത്തി വിക്രാന്ത് പാലം ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി കടാരി ബാഗില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, എക്സൈസ് തുറമുഖ മന്ത്രി കെ. ബാബു, മേയര്‍ ടോണി ചമ്മണി, എംപിമാരായ പി. രാജീവ്, ചാള്‍സ് ഡയസ്, എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ തുടങ്ങിയവര്‍ സംസാരിക്കും.
37.50 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 12.50 കോടി രൂപ ദക്ഷിണ നാവിക കമാന്‍ഡ് നല്കി. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പാലത്തിന്റെ ഫണ്ടിംഗ് ഏജന്‍സി. 625 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിട്ടുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതം സാധ്യമാക്കുന്നതാണ് 7.50 മീറ്റര്‍ കാര്യേജ് വേ. രണ്ട് വശത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. മൊത്തം വീതി 11.23 മീറ്റര്‍. 150 മീറ്റര്‍ അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായി.
2005ല്‍ പഴയ പാലത്തിന്റെ തൂണില്‍ ഡ്രഡ്ജര്‍ ഇടിച്ചതോടെയാണ് പുതിയ പാലത്തിനായി നിര്‍മാണം ചെയ്തത്. പൊതുമരാമത്ത് വകുപ്പ്, നാവികസേന, പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്തതെങ്കിലും പോര്‍ട്ട് ട്രസ്റ്റ് ഇതില്‍ നിന്നും പിന്നീട് പിന്മാറി.
2006 ജനുവരി 20നാണ് പാലം നിര്‍മാണം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും കുടിവെള്ള പൈപ്പുകളും മറ്റ് അനുബന്ധ ലൈനുകളും മാറ്റി സ്ഥാപിക്കാനും കടാരി ബാഗില്‍ നിന്നും നാവിക ആസ്ഥാനത്തേക്കുള്ള അണ്ടര്‍ പാസ് പൂര്‍ത്തിയാക്കാനും സമയമെടുത്തു.
ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സെക്രട്ടറി മനോജ് ജോഷി, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി, കൊച്ചി കപ്പല്‍ശാല ചെയര്മാന് കമഡോര്‍ കാര്‍ത്തിക് സുബ്രഹ്മണ്യന്, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, കൊച്ചി കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ്, കൗണ്‍സിലര്‍മാരായ എന്‍. വേണുഗോപാല്‍, എലിസബത്ത്, കേരള റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒ പി.സി. ഹരികേഷ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ഹുമയൂണ്‍ എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: