തൊടുപുഴ: കുമാരമംഗലം വള്ളിയാനിക്കാട്ട് കാവ് ദേവിക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ അമ്പലകള്ളന്‍ തങ്കമണി എട്ടാംമൈല്‍ വെള്ളിലാംകല്ല് കരികുളത്ത് വീട്ടില്‍ ഷൈജു (അശോകന്-40) ആണ് തൊടുപുഴ ഷാഡോ പോലീസിന്റെ പിടിയിലായത്. 2014ല്‍ ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ക്ഷേത്രഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവുമായി ബന്ധപെട്ട് ശക്തമായ അന്വേഷണം നടത്താന്‍ കോടതി ഇടുക്കി ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ഡിസംബര്‍ അവസാനം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ജനുവരി രണ്ടിന് ഇവിടെ വീണ്ടും മോഷണം നടന്നു. പ്രതിയെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും പ്രതി പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇടുക്കി എസ് പി കെ വി ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രിയില്‍ ആലപ്പുഴയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഷൈജു പിടിയിലാകുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അന്നാണ് കുമാരമംഗലത്ത് ക്ഷേത്രത്തില്‍ കയറുന്നത്. ഇതിനു മുന്‍പ് 2014-ല്‍ ഇവിടെ കയറിയതും ഇയാള്‍ തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഈ കേസിലും അന്വേഷണം നടന്ന് വരികയായിരുന്നു. ഇന്നലെ രാവിലെ 10.30 യ്ക്ക് പ്രതിയെ തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിച്ചു. പ്രതി മോഷണം നടത്തിയ രീതികളും കയറിയ സ്ഥലങ്ങളും പോലീസിന് കാണിച്ച് കൊടുത്ത് വിശദീകരിച്ചു. മൊഴിയിലെ വൈരുദ്ധ്യമുള്ളതായി തെളിവെടുപ്പില്‍ ബോധ്യമായതായാണ് വിവരം. പൊളിക്കാനുപയോഗിച്ച പാര എവിടെ നിന്ന് കിട്ടി എന്നത് പോലീസിന് തലവേദനയാകുന്നുണ്ട്. ക്ഷേത്രത്തില്‍ ഇത്തരമൊരു കമ്പി പാര ഇല്ലായെന്ന് ജീവനക്കാര്‍ പറയുന്നു. തൊടുപുഴ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഷാജു ജോസ്. പ്രിന്‍സിപ്പല്‍ എസ് ഐ അരുണ്‍ നാരായണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മോഷണം തുടര്‍ക്കഥയായതോടെ ക്ഷേത്രത്തിലെ സുരക്ഷ സംവിധാനം അടുത്തിടെ വര്‍ദ്ധിപ്പിച്ചു. വിവിധ തരത്തിലുള്ള സുരക്ഷ മുന്‍കരുതലുകള്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ സുരക്ഷ ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇദേഹം പകല്‍ സമയങ്ങളില്‍ മാത്രമാണ് ഇവിടെയുണ്ടാവാറുള്ളത്, സേവനം ആവിശ്യമായ രാത്രിക്കാലങ്ങളില്‍ വീട്ടില്‍ പോകുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. അതേ സമയം ഇത് സബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ദേവസ്വം വകുപ്പ് കൈക്കൊണ്ടില്ലെന്ന് ക്ഷേത്ര ഭരണ സമിതി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: