വെള്ളിയാമറ്റം: പഞ്ചായത്തിലെ തോട്ടില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. മലങ്കര ജലാശയത്തിനോട് ചേര്‍ന്ന കുറുവക്കയത്താണ് മാലിന്യം കണ്ടത്തിയത്. ഇന്നലെ പുലര്‍ച്ചെ സമീപത്തെ വീട്ടില്‍ നിന്നും നീക്കിയ മാലിന്യമാണിതെന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സബന്ധിച്ച് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് പൂമാല, നിയോജക മണ്ഡലം കമ്മിറ്റിയംഗം സുകുമാരന്‍ തോട്ടത്തില്‍ എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്തിനും കാഞ്ഞാര്‍ പോലീസിനുമാണ് പഞ്ചായത്ത് സമിതി പരാതി നല്‍കിയിരിക്കുന്നത്. ഒരു കിലോ മീറ്ററിനുള്ളിലെ വീട്ടില്‍ നിന്നും ഇന്നലെ കുറവിലങ്ങാടുള്ള മുബാറക്ക് സെപ്ടിക് ടാങ്ക് ക്ലീനിങ് കമ്പനി മാലിന്യം ശേഖരിച്ചതായും ഇതാണ് തോട്ടില്‍ തള്ളിയതെന്നും ബിജെപി നേതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. ജൈവവളം നിര്‍മ്മാണത്തിനും ബയോഗ്യാസിനുമായാണ് മാലിന്യം കമ്പനി ശേഖരിച്ചതെന്നും ഇതിനായി 6500 രൂപ നല്‍കിയതായും വീട്ടുടമ പറഞ്ഞു. മാലിന്യം തള്ളിയത് പുലര്‍ച്ചെ 4.45 നും 5 നും ഇടയിലാണ്. ഇവിടെയുള്ള കിണറ്റില്‍ നിന്നും ടാങ്കറില്‍ വെള്ളം എടുക്കാന്‍ എത്തിയവരാണ് മാലിന്യം കണ്ടത്. തുടര്‍ന്ന ഇവര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. ബസ് ഉള്‍പ്പെടെയുള്ളവ ഓടുന്ന വഴിയോട് ചേര്‍ന്നാണ് മാലിന്യ നിക്ഷേപം. മണം അസഹ്യമായതോടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആളെത്തി ബ്ലീച്ചിങ് നടത്തി. കാഞ്ഞാര്‍ പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ അന്വേഷിച്ച് വരുന്നതായും കാഞ്ഞാര്‍ എസ്ഐ പറഞ്ഞു.കടുത്ത വേനലില്‍ കുടിവെള്ള സ്രോതസ് മലിനമാക്കിയതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ രോക്ഷം പുകയുകയാണ്. ജാമ്യ ലഭിക്കുന്ന വകുപ്പും പരമാവധി 5000 രൂപവരെ പിഴയും മാത്രമാണ് ഇത്ര ഗൗരവകരമായ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ. അടുത്തിടെ കരിങ്കുന്നത്ത് സമാനമായ രീതിയില്‍ മാലിന്യം നിക്ഷേപിച്ചവരെ പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: