അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ക്രിമിനല്‍ നടപടിക്കുള്ള അപേക്ഷകളില്‍ നാല് മാസത്തിനകം തീര്‍പ്പ് കല്പ്പിക്കണമെന്നും അങ്ങനെ തീര്‍പ്പാക്കിയില്ലെങ്കില്‍ അത് അനുമതിയായി കണക്കാക്കപ്പെടുമെന്നുമുള്ള സുപ്രീംകോടതി വിധി അഴിമതി ജീവിതശൈലിയായി മാറിക്കഴിഞ്ഞ ഇന്ത്യയില്‍ സ്വാഗതാര്‍ഹമാണ്. ഇന്ത്യയുടെ നിയമചരിത്രത്തില്തന്നെ ഈ വിധി ചരിത്രപരമാണ്. പൊതുപ്രവര്‍ത്തകനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടാന്‍ ഏത് പൗരനും അവകാശമുണ്ട്. 2 ജി സ്പെക്ട്രം അഴിമതിയില്‍ മന്ത്രിയായിരുന്ന എ. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടി ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി നല്കിയ അപേക്ഷ പിഎംഒ ഓഫീസില്‍ അടയിരുന്നത് 16 മാസമായിരുന്നു. സിബിഐ കേസ് അന്വേഷിക്കുന്നുണ്ടെന്ന ന്യായീകരണത്തിലാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഈ അപേക്ഷയില്‍ മൗനം ദീക്ഷിച്ചത്. ഇതില്‍ കുറ്റവാളികള്‍ പ്രധാനമന്ത്രിയും പിഎംഒയുമാണെന്ന് വാദിക്കുമ്പോഴും ഒരു മന്ത്രിസഭാ തലവന്റെ നിരുത്തരവാദിത്വപരമായ നിലപാടിനാണ് ഈ നിസ്സംഗത അടിവരയിടുന്നത്. പ്രോസിക്യൂഷനുള്ള അനുമതി മൂന്ന് മാസത്തിനകം നല്‍കണമെന്ന് വ്യക്തമാക്കി അഴിമതി നിരോധന നിയമത്തിന്റെ 19-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും പരമോന്നത കോടതി നിര്‍ദ്ദേശിക്കുന്നു.
അറ്റോര്‍ണി ജനറലുമായോ സോളിസിറ്റര്‍ ജനറലുമായോ ചര്‍ച്ച ആവശ്യമുള്ള കേസുകളില്‍ ഈ മൂന്നുമാസ സമയപരിധി ഒരു മാസത്തേക്കുകൂടി കൂട്ടാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുള്ളില്‍ അനുമതി നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി പരിഗണിച്ച് പരാതിക്കാര്‍ക്ക് മുമ്പോട്ട് പോകാമെന്നും വിധിയില്‍ പറയുന്നു. ഇപ്പോള്‍ പൊതുപ്രവര്‍ത്തകരെയും ഉന്നത ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള 126 അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തുകിടക്കുന്നുണ്ട്. ഈ കാലതാമസം അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് ജനം തെറ്റിദ്ധരിക്കുമെന്ന കോടതി നിരീക്ഷണം ശരിയാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ 2 ജി സ്പെക്ട്രം കേസില്‍ കുറ്റവാളിയെന്ന് തെളിഞ്ഞ ഡിഎംകെ അംഗമായ മന്ത്രി രാജയെ കുറ്റവിമുക്തനാക്കാന്‍ പ്രധാനമന്ത്രി കിണഞ്ഞു ശ്രമിച്ചത് മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദം എന്ന ന്യായത്തിലായിരുന്നു. യുപിഎയെ താങ്ങിനിര്‍ത്തുന്ന ഒരു തൂണായ ഡിഎംകെയെ പ്രസാദിപ്പിക്കാന്‍ ഏതറ്റംവരെയും പോകുന്നയാളാണ് പ്രധാനമന്ത്രി എന്ന് മുല്ലപ്പെരിയാര്‍ വിഷയത്തിലും തെളിഞ്ഞതാണ്. ഈ വിഷയത്തില്‍ സുബ്രഹ്മണ്യന്‍സ്വാമി നാല് ഹര്‍ജികളാണ് സമര്‍പ്പിച്ചത്. യഥാര്‍ത്ഥ വസ്തുതകള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ച് തീരുമാനമെടുക്കുന്നതില്‍ അലംഭാവം കാട്ടിയ പിഎംഒയെ കോടതി നിശിതമായി വിമര്‍ശിക്കുന്നു. ഈ വിധി അണ്ണാ ഹസാരെയുടെ സിവില്‍ സൊസൈറ്റിയുടെ ലക്ഷ്യത്തിനൊത്ത വിധിയാണ്. നീതി വൈകിക്കുന്നത് നീതിനിഷേധത്തിന് തുല്യമാണെന്നിരിക്കെ ആന്തുലേ കേസില്‍ തീരുമാനമെടുക്കാന്‍ എടുത്തത് 14 വര്‍ഷമായിരുന്നല്ലോ.
ആ പശ്ചാത്തലത്തിലും ലോക്പാല്‍ ദുര്‍ബലമായ സാഹചര്യത്തിലും ഈ വിധിക്ക് പ്രസക്തിയേറുന്നുണ്ട്. ഇതോടെ ഇന്ത്യയിലെ അഴിമതിപീഡിതനായ ഏത് വ്യക്തിക്കും പാര്‍ട്ടിക്കും നിയമനടപടിയിലേക്ക് നീങ്ങാം. ഈ വിധി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനും അധികാര ദുര്‍വിനിയോഗത്തിനും കാരണമായേക്കാം എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. പക്ഷെ ഇത് പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്ന വിധിയായും കണക്കാക്കപ്പെടുന്നു. അഴിമതി ഇന്ന് വളരുന്ന ഒരു ദുഷ്പ്രവണതയാണെന്ന് സുപ്രീംകോടതി വിലയിരുത്തുന്നു. എവിടെ അഴിമതി വാഴുന്നുവോ അവിടെ പൗരാവകാശം നിലയ്ക്കുന്നു, മനുഷ്യാവകാശം ലംഘിക്കപ്പെടുകയും വികസനം മുരടിക്കുകയും ചെയ്യുന്നു എന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി അഴിമതി നിരോധന നിയമം കാലാനുസൃതമായും നീതിയുക്തമായും നീതി ലഭ്യത ഉറപ്പുവരുത്താനായും പുനര്‍നിര്‍മിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിധി പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പിഎംഒയുടെയും അനാസ്ഥയെയും നിരുത്തരവാദത്തെയും രാഷ്ട്രീയ പക്ഷപാതത്തെയും വെളിച്ചത്ത് കൊണ്ടുവരുമ്പോള്‍ സിവിസിയായിരുന്ന പി.ജെ. തോമസ് കേസും കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെടുന്നു. ഒടുവില്‍ പിന്നെയും തെളിയുന്നത് പ്രധാനമന്ത്രി വെറും പാവപ്രധാനമന്ത്രിയാണ് എന്ന വസ്തുതയാണ്.
പ്രതീക്ഷയോടെ വല്ലാര്‍പാടം
കേരളത്തിന്റെ സ്വപ്നമായ വല്ലാര്‍പാടം എല്‍എന്‍ജി ടെര്‍മിനല്‍ വീണ്ടും പ്രതീക്ഷയുടെ പാതയിലേക്കെത്തുന്നു. ഈ ടെര്‍മിനല്‍ പ്രാവര്‍ത്തികമാക്കാന്‍ വിലങ്ങുകള്‍ സൃഷ്ടിക്കുന്ന സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കിയിരിക്കുന്നു. മാര്‍ച്ച് ഒന്നിന് ആദ്യത്തെ കണ്ടെയ്നര്‍ ഫ്രൈറ്റ്സ്റ്റേഷന് പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. 1600 കോടി രൂപ മുടക്കിയ ഇന്ത്യയിലെ ആദ്യത്തെ അന്തര്‍ദേശീയ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ആണ് വല്ലാര്‍പാടം. കബൊട്ടാഷ് നിയമത്തിന്റെ നൂലാമാലകളും കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ ഈടാക്കുന്ന അന്യായ കൂലിയും പ്രത്യേക സാമ്പത്തിക മേഖലയായ വല്ലാര്‍പാടത്ത് അധികൃതരും കസ്റ്റംസും തമ്മില്‍ ഉടലെടുത്ത തര്‍ക്കവും ടെര്‍മിനല്‍ പുരോഗതിയെ പിറകോട്ടടിപ്പിച്ചിരുന്നു. വല്ലാര്‍പാടം ആഗോള ടര്‍ബോ ഹബ്ബായി വികസിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ ഏകോപനം സൃഷ്ടിക്കാനാണ് ശ്രമം.
ഇപ്പോള്‍ കസ്റ്റംസ് പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ടെര്‍മിനലിനടുത്ത് ഫ്രെയ്റ്റ്സ്റ്റേഷന് മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനസജ്ജമാക്കാനും തീരുമാനമായി. വല്ലാര്‍പാടം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ കയറ്റിറക്ക് സമയത്തില്‍ സാരമായ കുറവ് വരുമെന്നും ചരക്കുകൂലിയും കുറയുമെന്നും കരുതപ്പെടുന്നു. ഇത് കാര്യക്ഷമമായാല്‍ ചരക്കുനീക്കം 80 ശതമാനം വര്‍ധിക്കും. കേരളത്തിലെ വികസനത്തിന് സഹായകരമാകുന്ന പദ്ധതിയായി വല്ലാര്‍പാടം മാറും. ഇന്ത്യന്‍ തുറമുഖങ്ങളില്‍നിന്ന് ചരക്കുനീക്കത്തിന് വിദേശ ഫീഡര്‍ കപ്പലുകള്‍ നിരോധിക്കുന്ന കബൊട്ടാഷ് നിയമപ്രകാരം ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് മാത്രമേ ഇന്ത്യയിലെതന്നെ മറ്റ് തുറമുഖങ്ങളിലേക്ക് ചരക്ക് നീക്കാന്‍ അനുവാദമുള്ളൂ. ഈ നിയമം നിലനില്‍ക്കുന്നതിനാല്‍ വിദേശ മദര്‍ഷിപ്പുകള്‍ വല്ലാര്പാടത്തെത്തുന്നില്ല. ഈ നിയന്ത്രണം ലഘൂകരിക്കണമെന്ന അപേക്ഷയാണ് പ്രധാനമന്ത്രി അനുഭാവപൂര്‍വം പരിഗണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: