പത്രപ്രവര്‍ത്തനമാണ് ഉപജീവനമെങ്കിലും രാവിലെ ഉണര്‍ന്നാലുടന്‍ പത്രപാരായണം എന്റെ പതിവല്ല. പതിവിന് വിപരീതമായി ഇന്നലെ ഉണര്‍ന്നത് പത്രങ്ങള്‍ അന്വേഷിച്ചുകൊണ്ടായിരുന്നു. പത്രവ്യവസായരംഗത്ത്, കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നലെ ചില പുതിയ പരീക്ഷണങ്ങളുടെ പ്രാരംഭമായിരുന്നു. ആ പരീക്ഷണത്തിന്റെ നേര്‍ക്കാഴ്ചയ്ക്ക് വേണ്ടിയാണ് പ്രഭാതചര്യകള്‍ മാറ്റിവെച്ച് ഉറക്കപ്പായയില്‍നിന്ന് പത്രത്താളുകളിലേക്ക് തിരിഞ്ഞത്.
മോണോപ്പളിസ്റ്റിക് കോമ്പിനേഷന്‍, കാര്‍ട്ടലൈസേഷന്‍ എന്നൊക്കെ പണ്ട് ഇകണോമിക്സ് ക്ലാസുകളിലാണ് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. പില്ക്കാലത്ത് സാമ്പത്തിക പത്രങ്ങളില്‍ ചിലതില്‍ പ്രവര്‍ത്തിക്കാനിട വന്നപ്പോള്‍ പലതരം കാര്ട്ടലൈസേഷനെയും മോണോപ്പളിസ്റ്റിക് കോമ്പിനേഷനേയും പറ്റി നേരിട്ടറിയുകയും അവ പത്രപംക്തികളില് പകര്‍ത്തുകയും ചെയ്തു. പക്ഷെ എന്റെ പ്രവര്‍ത്തനമേഖലയായ പത്രവ്യവസായത്തില്‍, പ്രത്യേകിച്ചും കേരളത്തില്‍, അത്തരം വ്യാവസായിക പ്രവണതകള്‍ക്ക്, എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ തന്നെ സാക്ഷ്യം വഹിക്കാന്‍ സാധിക്കുമെന്ന് സ്വപ്നേപി വിചാരിച്ചതല്ല. പക്ഷേ, ഇന്നലെ അത് സംഭവിച്ചു. വ്യാവസായികോദ്ദേശ്യത്തോടെ കൈകോര്‍ത്ത രണ്ട് വലിയ പത്രങ്ങളില്‍ ഒന്നിന്റെ ഒന്നാം പേജിലെ ആദ്യവരി ഇന്നലെ ഇങ്ങനെ- “മലയാളികളുടെ പത്രപാരായണാനുഭവത്തിന് പുതിയ തലം നല്കി രണ്ടു പത്രങ്ങള്‍ സൗഹൃദത്തിന്റെ പുത്തന്‍ അദ്ധ്യായം രചിക്കുന്നു” വായനക്കാര്‍ക്ക് അതുകൊണ്ടുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളും ഒപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപാരായണാനുഭവത്തിലെ ആ പുതിയ തലം അനുഭവിച്ചറിയാനാണ് ഇന്നലെ പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍ തന്നെ പത്രങ്ങളിലേക്ക് കണ്ണോടിച്ചത്.
“ബുധനാഴ്ച കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങളില്‍നിന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരണം തുടങ്ങുമ്പോള്‍, അതിന് ആതിഥ്യം വഹിക്കുന്നത് ‘മാതൃഭൂമി’യാണ്. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ അച്ചടിയും വിതരണവും ‘മാതൃഭൂമി’ പൂര്‍ണമായി നിര്‍വഹിക്കുന്നതിലൂടെ യഥാര്‍ത്ഥ സൗഹൃദത്തിന്റെ അപൂര്‍വമായ അദ്ധ്യായത്തിനാണ് തുടക്കമാവുന്നത്” എന്ന വരികള്‍ വായിച്ചപ്പോള്‍, ഇന്ന് കൈകോര്‍ക്കുന്ന മാധ്യമ മഹാസ്ഥാപനങ്ങള്‍ തമ്മില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ നടന്ന പൊരിഞ്ഞ പോര് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. എനിക്ക് മാത്രമല്ല, അക്കാലത്തെ പത്രങ്ങളും പത്രരംഗവും ശ്രദ്ധിച്ചിരുന്ന ആര്‍ക്കും ആ ഓര്‍മയാണിപ്പോള്‍ ഉണരുക. മലയാളിക്ക് മറക്കാനാവാത്ത ആ മാധ്യമയുദ്ധത്തെ കുറിച്ച് ഈ പംക്തിയില്‍ ഇതിനുമുമ്പും പരാമര്‍ശിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷംമുമ്പ് ‘ടൈംസ് ഓഫ് ഇന്ത്യ’ കേരളത്തില്‍നിന്ന് പ്രസിദ്ധീകരണം ആരംഭിക്കുന്നതിന് ആ പത്രത്തിന്റെ ഉടമകളായ ബെന്നറ്റ് കോള്മാന് ആന്റ് കമ്പനി നടത്തിയ ശ്രമത്തെ അങ്ങേയറ്റത്തെ വീറോടെയും വാശിയോടെയും ചെറുത്ത് തോല്‍പ്പിച്ചത് ഇന്ന് ‘ടൈംസി’ന് ചുവപ്പു പരവതാനി വിരിച്ച് സംസ്ഥാനത്തെ ഒന്നല്ല, ഒമ്പത് കേന്ദ്രങ്ങളിലേക്ക് ഒരേസമയം ആനയിക്കുന്ന അതേ മലയാള പത്രസ്ഥാപനമാണെന്നത് മാധ്യമവ്യവസായരംഗത്തെ അഭൂതപൂര്‍വമായ ഒരദ്ധ്യായം തന്നെ. മലയാളത്തിലെ സാംസ്ക്കാരിക നായകരേയും സാഹിത്യകാരന്മാരെയുമൊക്കെ അന്ന് “മലയാളിയുടെ ദേശീയപത്രത്തെ വിഴുങ്ങാനുള്ള മറാഠി മുത്തശ്ശി പത്രത്തിന്റെ കുത്സിത നീക്ക”ത്തിനെതിരെയുള്ള ആ മാധ്യമ യുദ്ധത്തില്‍ അണിനിരത്തിയിരുന്നു.
ആ മാധ്യമയുദ്ധം കൊടുമ്പിരിക്കൊള്ളവേ, മഹാരാഷ്ട്രയില്‍നിന്ന് പുറപ്പെടുന്ന മറ്റൊരു പത്രത്തില്‍ അസാധ്യമെന്നും അവിശ്വസനീയമെന്നും അന്ന് കരുതിയ ഒരു വാര്‍ത്ത വന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘മാതൃഭൂമി’യും ‘ടൈംസ് ഓഫ് ഇന്ത്യ’യും കൈകോര്‍ക്കുന്നതിനുള്ള ചില രഹസ്യനീക്കങ്ങളും ചിലരുടെ നേതൃത്വത്തില്‍ ഒപ്പം അണിയറയില്‍ നടക്കുന്നെന്നും ഇന്നല്ലെങ്കില്‍ നാളെ ആ നീക്കം സഫലമാവുമെന്നുമായിരുന്നു ആ വാര്‍ത്ത. ഇരുപത്തിമൂന്നാണ്ടുകള്ക്ക് ശേഷം “യഥാര്‍ത്ഥ സൗഹൃദത്തിന്റെ അപൂര്‍വമായ അദ്ധ്യായ”ത്തെപ്പറ്റി ഇന്നലെ വായിച്ചപ്പോള്‍ ആ പഴയ വിവാദവാര്‍ത്ത എഴുതിയ ലേഖകന്റെ മനസ്സിലെവിടെയോ ചാരിതാര്‍ത്ഥ്യത്തിന്റെ ഒരു നേര്‍ത്ത ചിന്ത ഉയര്‍ന്നു. ‘സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാന്‍ പോവുന്നതെല്ലാം നല്ലതിന്’ എന്ന ഗീതയിലില്ലാത്തതെങ്കിലും ഗീതാവാക്യമായി പ്രചരിക്കുന്ന വരികള്‍ ചുണ്ടിലുയര്ന്നു.
മാധ്യമസാക്ഷരതയേറിയ മലയാള നാട്ടില്‍ നടക്കാനിരിക്കുന്ന മാധ്യമപരീക്ഷണ പരമ്പരയുടെ തുടക്കം മാത്രമാണിത്. രണ്ട് ദശകങ്ങള്‍ മുമ്പ് ഒരൊറ്റ ഇംഗ്ലീഷ് ദിനപത്രം മാത്രമാണ് കേരളത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നത്. കേരളത്തില്‍ ഒന്നിലേറെയിടങ്ങളില്നിന്ന് പുറത്തിറങ്ങുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ ഇന്നലെയോടെ നാലായി. സംസ്ഥാനത്ത് നിലവിലുള്ള ഇംഗ്ലീഷ് പത്രങ്ങളുടെ ‘ആവറേജ് ഇഷ്യൂ റീഡര്‍ഷിപ്പ്’ (എഐആര്‍) അനുദിനം കുറഞ്ഞുവരുന്നതായി ബന്ധപ്പെട്ട ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നതിനിടയിലാണ് ഈ ഇംഗ്ലീഷ് മാധ്യമ വിസ്ഫോടനം. മാധ്യമരംഗത്തെ പരീക്ഷണങ്ങളുടെ കാര്യത്തില്‍ എക്കാലവും ഇന്ത്യയില്‍ മുന്‍പന്തിയിലാണ് ‘ടൈംസ് ഓഫ് ഇന്ത്യ’. ഇന്‍വിറ്റേഷന്‍ പ്രൈസ്, പ്രൈസ് വാര്, അഡ്വെര്‍ട്ടോറിയല്‍, ജാക്കറ്റ് ആഡ്, പെയ്ഡ് ന്യൂസ് എന്നിങ്ങനെ നീണ്ടുപോവുന്നു ആ പരീക്ഷണങ്ങള്‍. ഓരോന്നും ആദ്യം പരീക്ഷിക്കുമ്പോള്‍ ഇതരമാധ്യമ സ്ഥാപനങ്ങള്‍ ‘ടൈംസി’നെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയുമാണ് പതിവ്. പക്ഷെ, പിന്നെ നാം കാണുന്നത് വിമര്ശികര് തന്നെ ആ പരീക്ഷണങ്ങള്‍ അനുകരിക്കാന്‍ അഹമഹമിഹയാ മത്സരിക്കുന്നതാണ്. കേരളത്തിലും ആ ചരിത്രം ആവര്‍ത്തിക്കുമോ? പരീക്ഷണത്തിലേര്പ്പെടുന്ന മാന്യ സഹജീവികള്‍ക്ക് മംഗളം നേരുന്നു.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: