കണ്ണൂര്‍: കണ്ണൂരില്‍ സ്ഥിതിഗതികള്‍ പ്രവചനാതീതം. പ്രചാരണ രംഗത്ത് ഇടത്-വലത് മുന്നണികള്‍ വിയര്‍ക്കുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ ത്രികോണ മത്സരമാണ് സംജാതമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കു മുമ്പേ താഴേത്തട്ടുമുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് അഭിപ്രായഭിന്നതകള്‍ രൂപംകൊണ്ട എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികൡലെ കല്ലുകടി ഇപ്പോഴും അകത്തും പുറത്തും അലയടിച്ചു കൊണ്ടിരിക്കുകയാണ്. തലശ്ശേരി, കൂത്തുപറമ്പ്, അഴീക്കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്ത് തുടക്കത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മുന്നണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രത്യേകിച്ച് സിപിഎമ്മിന്റെ ബദ്ധശത്രുവായിരുന്ന എം.വി. രാഘവന്റെ മകനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനുളള തീരുമാനം.
നികേഷ്കുമാറിന്റെ പേരില്‍ അമ്പതിലധികം വഞ്ചനാക്കേസുകള്‍ ഉണ്ടെന്നുളള സത്യവാങ്മൂലവും ഇക്കാര്യത്തില്‍ വിഎസിന്റെ കത്തുമെല്ലാം അഴീക്കോട് മണ്ഡലത്തിലും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും പ്രചാരണ രംഗത്ത് തിരിഞ്ഞുകുത്തുകയാണ്.
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി നാടുകടത്തിയ പി.ജയരാജന്റെ അക്രമത്തെ ന്യായീകരിച്ചുകൊണ്ടുളള തിരുവനന്തപുരം പ്രസംഗം കണ്ണൂര്‍ ജില്ലയിലെ പ്രചാരണ രംഗത്ത് സജീവ ചര്‍ച്ചാവിഷയമാണ്. ഇത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടും സിപിഎമ്മിന്റെ കൊലപാതക-അക്രമ രാഷ്ട്രീയവും എന്‍ഡിഎ മുന്നണിക്കു വേണ്ടി സദാന്ദന്മാസ്റ്റര് മത്സരിക്കുന്ന കൂത്തുപറമ്പ് ഉള്‍പ്പെടെയുളള ജില്ലയിലെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയാണ്.
സിപിഎമ്മിനെപ്പോലെ യുഡിഎഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസും ഗ്രൂപ്പ് പോരില്‍ ഉഴലുകയാണ്. മന്ത്രിയും 35 വര്‍ഷമായി സിറ്റിംഗ് എംഎല്‍എയുമായ കെ.സി. ജോസഫ് വീണ്ടും ജനവിധി തേടുന്ന ഇരിക്കൂര്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് നിയമസഭാ മണഡലങ്ങളില്‍ ഐക്യ ജനാധിപത്യ സംരക്ഷണ മുന്നണിയുടെ ബാനറില്‍ കോണ്‍ഗ്രസ് വിമതന്മാര് നാമനിര്‍ദ്ദേശ പത്രിക നല്‍കിക്കഴിഞ്ഞു. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലാണ് വിമതന്മാര് മത്സര രംഗത്തിറങ്ങിയിരിക്കുന്നതെന്നത് തെരഞ്ഞെടുപ്പ് ഗോദയില്‍ തെല്ലൊന്നുമല്ല യുഡിഎഫിനെ പിടിച്ചുലക്കുന്നത്.
കണ്ണൂര്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് വിമതനായി മത്സരിച്ച് ജയിച്ച് യുഡിഎഫിന് പ്രഥമ കോര്‍പ്പറേഷന്റെ ഭരണം നഷ്ടപ്പെടാന്‍ കാരണക്കാരനായ പി.കെ. രാഗേഷാണ് ലീഗിലെ കെ.എം.ഷാജി മത്സരിക്കുന്ന അഴീക്കോട് വിമതനായി മത്സരിക്കാന്‍ പത്രിക നല്‍കിയിരിക്കുന്നത്. നികേഷിനെ പരാജയപ്പെടുത്തി സിറ്റിംഗ് സീറ്റ് നിലനിര്‍ത്താമെന്ന വ്യാമോഹം വിമത സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശത്തോടെ അസ്ഥാനത്തായിരിക്കുകയാണ്.
യുഡിഎഫ് സിറ്റിംഗ് സീറ്റായ കണ്ണൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ സതീശന് പാച്ചേനിക്കെതിരേയും പേരാവൂരില്‍ അഡ്വ. സണ്ണിജോസഫിനെതിരേയും വിമതന്മാര് പത്രിക നല്‍കിയിട്ടുണ്ട്. വിമതന്മാരെ അനുനയിപ്പാക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ യുഡിഎഫ് നേതൃത്വം കണ്ണൂരിലെ മുഴുവന്‍ മണ്ഡലങ്ങളിലും പരാജയം സമ്മതിച്ച നിലയിലാണ്.
എന്‍ഡിഎ മുന്നണിയാവട്ടെ എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷനും സിപിഎം അക്രമത്തിനിരയായി ഇരു കാലുകളും നഷ്ടപ്പെട്ട സി.സദാനന്ദന്‍മാസ്റ്റര്‍ മത്സരിക്കുന്ന കൂത്തുപറമ്പ് മണ്ഡലം, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് മത്സരിക്കുന്ന തലശ്ശേരി മണ്ഡലം, എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന പേരാവൂര്‍ മണ്ഡലം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ 11 മണ്ഡലങ്ങളിലും ചരിത്രപരമായ നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തിലുള്ള പ്രചാരണമാണ് നടത്തുന്നത്.
ബിഡിജെഎസിന് ജില്ലയിലെ പല മേഖലയിലുമുളള വേരോട്ടവും കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിന് മലയോരത്തുളള സാന്നിധ്യവും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. മുന്നണി എന്ന നിലയില്‍ ഒറ്റക്കെട്ടായുളള പ്രവര്‍ത്തനങ്ങളും പരമ്പരാഗതമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് ജില്ലയില്‍ താഴേതട്ടിലുളള വേരോട്ടവും പ്രചാരണ രംഗത്തുള്‍പ്പെടെ ഇടത്-വലത് മുന്നണികളെ കടത്തിവെട്ടാന്‍ സഹായകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: