കേരളത്തിന്റെ ചരിത്രത്തില്‍ ശനി ബാധിച്ച ഒരു മന്ത്രിസഭ ഉണ്ടായിരുന്നു. ഇഎംഎസിന്റെ നേതൃത്വത്തില്‍ 1967ല്‍ രൂപീകൃതമായ സപ്തകക്ഷി മന്ത്രിസഭക്കായിരുന്നു ശനിദോഷം. രണ്ടു വര്‍ഷം കഷ്ടിച്ച് ഭരിച്ച ശേഷം രാജി വെച്ച് പോകേണ്ടി വന്ന മന്ത്രിസഭയായിരുന്നു. 1967 മാര്‍ച്ച് 6ന് അധികാരത്തില്‍ കയറിയ മന്ത്രിസഭ 1969 നവംബര്‍ 1ന് രാജിവെച്ചു. സിപിഎം, സിപിഐ, കേരള തൊഴിലാളി പാര്‍ട്ടി, മുസ്ലീം ലീഗ്, ആര്‍എസ്പി, എസ്എസ്പി, കെഎസ്പി എന്നിവരടങ്ങുന്ന സപ്തകക്ഷി മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.
അധികാരത്തില്‍ കയറിയ അന്നു മുതല്‍ മന്ത്രിമാര്‍ തമ്മിലടി തുടങ്ങിയിരുന്നു. സിപിഎമ്മിന്റെ ഗര്‍വ്വില്‍ സഹികെട്ട സിപിഐ ആദ്യ പ്രതിഷേധക്കൊടി ഉയര്‍ത്തി. തുടര്‍ന്ന് ഒരോരുത്തരായി കൊടിക്ക് താഴെ ചേര്‍ന്നു. സിപിഐയുടെ നേതൃത്വത്തില്‍ കുറുമുന്നണി രൂപം കൊണ്ടു. മന്ത്രിസഭയിലെ അംഗമായ പി.കെ. കുഞ്ഞിനെതിരെ മുഖ്യമന്ത്രി ഇഎംഎസ് തന്നെ അഴിമതി ആരോപണം ഉയര്‍ത്തി. പരസ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മന്ത്രിസഭയാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല നല്കിയതും മലപ്പുറം ജില്ലാ രുപീകരണം നടത്തിയതും.
ജനസംഘം ജില്ലാ രുപീകരണത്തെ എതിര്‍ത്തു.
പിന്നാലെ കോണ്‍ഗ്രസ്സും രംഗത്തെത്തി. ജില്ല രൂപീകരിച്ച് കിട്ടിയതോടെ ലീഗ് ഇഎംഎസിനെ കൈവിട്ട് കുറുമുന്നണിക്കൊപ്പം ചേര്‍ന്നു. ഈ സമയം ഇഎംഎസ് ചികിത്സക്കായി കിഴക്കന്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. മൂന്ന് മാസത്തിനകം സിപിഎം വല്യേട്ടന് മനോഭാവം മാറ്റിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് ഭീഷണി മുഴക്കി. മൂന്ന് വര്‍ഷം കാത്തിരുന്നാലും നിങ്ങളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ഇഎംഎസ് പറഞ്ഞു. ഗൗരിയമ്മക്ക് മുഖ്യമന്ത്രിയുടെ ചുമതല നല്കി ഇഎംഎസ് ജര്‍മനിക്ക് പോയി. ഇതോടെ കുറു മുന്നണിശക്തമായി. സിപിഎമ്മിനൊപ്പം കെടിപി മാത്രമായി ചുരുങ്ങി. ബാക്കി 5 കക്ഷികളും ഒരു വശത്തും. മന്ത്രിയായിരുന്ന വെല്ലിങ്ടണിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കണമെന്ന പ്രമേയം 70 വോട്ടുകള്‍ക്ക് വിജയിച്ചു.
കുറുമുന്നണിയില്‍ നിന്നും പ്രമേയത്തിന് അനുകൂല വോട്ടു ലഭിച്ചു. തുടര്‍ന്ന് സിപിഐ മന്ത്രിമാരായ ടി.വി തോമസ്, എം.എന്‍. ഗോവിന്ദന് നായര്‍ എന്നിവര്‍ക്കെതിരെ ഇഎംഎസ് അഴിമതി ആരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് കുറുമുന്നണി ചേര്‍ന്ന് മന്ത്രിമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചു. ഗോവിന്ദന് നായര്‍, ടി.വി. തോമസ്, പി.ആര്. കുറുപ്പ്, ടി.കെ. ദിവാകരന്, അവുക്കാദര്‍ക്കുട്ടി നഹ എന്നിവര്‍ രാജിവെച്ചു.
ഒക്ടോബര്‍ 24ന് കെ.ആര്. ഗൗരിയമ്മ, ഇ.കെ. ഇബ്ബിച്ചിബാവ, എം.കെ. കൃഷ്ണന്, മത്തായി മാഞ്ഞൂരാന് എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കണമെന്ന് സിപിഐയിലെ എംഎല്‍എ ടി.എ. മജീദ് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം 9 വോട്ട് കൂടുതല്‍ നേടി പാസ്സായി. തുടര്‍ന്ന് ഇഎംഎസ് മന്ത്രിമാര്‍ക്കൊപ്പം ജാഥയായി എത്തി ഗവര്‍ണര്‍ക്ക് രാജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: