ആലപ്പുഴ: വി.എസ്. അച്യുതാനന്ദനും, പിണറായി വിജയനും ജില്ലയിലെത്തി പരമാവധി പരിശ്രമിച്ചിട്ടും സിപിഎമ്മിലെ വിഭാഗീയതയ്ക്കും കാലുവാരലിനും കുറവില്ല. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്കിന്റെ പരാജയം ഉറപ്പാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേത്യത്യത്തില്‍ രഹസ്യ യോഗം ചേര്‍ന്നതായി ആരോപണം ഉയരുന്നു. സിഐറ്റിയു ഓഫീസിലാണ് പ്രമുഖനായ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേത്യത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നതായി മറുപക്ഷം ആരോപണം ഉന്നയിക്കുന്നത്.
മറ്റു മണ്ഡലങ്ങളില്‍ പ്രതിസന്ധി നേരിടുന്ന ഔദ്യോഗിക പക്ഷം ആലപ്പുഴയില്‍ ഐസക്കിന്റെ വിജയം തടയുക എന്ന ലക്ഷ്യത്തോടെയാണ് രഹസ്യയോഗം ചേര്‍ന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ചേര്‍ന്ന യോഗത്തില്‍ ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായി വരുന്ന ആലപ്പുഴ 25 വാര്‍ഡുകളിലെ 54 ബൂത്തുകളുടെ ചുമതലയുള്ള ഏരിയ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തതായാണ് വിവരം. വിഎസ് പക്ഷക്കാരായ ഒ.അഷ്റഫ്, ജോര്‍ജ്ജ് തുമ്പോളി, സോമനാഥന് പിളള എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
സംഭവം വിവാദമായതോടെ ജില്ലയിലെ സിപിഎമ്മിലെ താല്‍ക്കാലിക ഒത്തുതീര്പ്പുകളൊക്കെ പൊളിഞ്ഞു. പാര്‍ട്ടിയിലെ ഇരുവിഭാഗവും പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വെട്ടിനിരത്തിലിന് ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വി.എസ്. അച്യുതാനന്ദനെ വരെ മാരാരിക്കുളത്ത് വെട്ടിനിരത്തിയ ജില്ലയിലെ സഖാക്കള്‍ക്ക് ഇതൊന്നും തന്നെ പുതുമയല്ല. ജില്ലയില്‍ ജനപിന്തുണയുള്ള നേതാവ് ആരെന്ന കാര്യത്തില്‍ ഇരുവിഭാഗത്തെയും നയിക്കുന്ന പ്രധാനികള്‍ തമ്മില്‍ കാലങ്ങളായി മത്സരത്തിലാണ്, ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഇത് വ്യക്തമാക്കും.
ഈ സാഹചര്യത്തിലാണ് ഐസക്കിനെ കാലുവാരാന്‍ നീക്കം നടക്കുന്നതത്രെ. അതിനിടെ രഹസ്യയോഗത്തിന്റെ പേരില്‍ ഔദ്യോഗികപക്ഷത്ത് ചേരിതിരിവ് രൂക്ഷമായി. രഹസ്യയോഗത്തിനെതിരെ തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് ചുമതലുള്ള ഏരിയ സെകട്ടറി കെ.ഡി. മഹേന്ദ്രന് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായും അറിയുന്നു. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന് മാസ്റ്റര്‍ക്കാണ് മഹേന്ദ്രന് പരാതി നല്‍കിയത്. ഐസക്കിനെതിരെ രഹസ്യ യോഗം വിളിച്ച സുധാകരപക്ഷത്തിന് മറുപടി നല്കാന് അമ്പലപ്പുഴയില്‍ സമാനമായ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് വിഎസ് പക്ഷം. ജില്ലയുടെ ചുമതലക്കാരനായ സംസ്ഥാന നേതാവ് പരാതികളും വിഭാഗീയതയും കാരണം പൊറുതിമുട്ടിയ നിലയിലാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തപ്പെട്ട വിഎസ് പക്ഷം തെരഞ്ഞെടുപ്പില്‍ കണക്ക് തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമാക്കി കഴിഞ്ഞു. അച്യുതാനന്ദന് പരസ്യമായി പറയുന്നതൊന്നും ആയിരിക്കില്ല തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. അതിനിടെ കോണ്‍ഗ്രസുമായി വോട്ടു കച്ചവടത്തിനും സിപിഎമ്മിലെ ഒരു വിഭാഗം ധാരണയായതായും മറുപക്ഷം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും വരും ദിവസങ്ങളില്‍ ജില്ലയിലെ സിപിഎമ്മില്‍ വെട്ടിനിരത്തലും, തമ്മിലടിയും കലശലാകുമെന്ന് വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: