ചെന്നൈ: തമിഴ് നടന് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയുമായി സഖ്യമില്ലെന്ന് ജയലളിത. ജയലളിത നേതൃത്വം നല്കുന്ന എഐഎഡിഎംകെയും ഡിഎംഡികെയും തമ്മില്‍ പൊരിഞ്ഞ പോരിനാണ് ഇന്നലെ തമിഴ്നാട് നിയമസഭ സാക്ഷ്യം വഹിച്ചത്. വിജയകാന്തിന്റെ പാര്‍ട്ടിയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത പറഞ്ഞു.
ഡിഎംഡികെയുടെ പിന്തുണയില്ലാതെ എഐഎഡിഎംകെയ്ക്ക് വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കില്ലെന്ന് വിജയകാന്ത് പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ കൂടി വിജയകാന്തിന്റെ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജയലളിതയും തിരിച്ചടിച്ചു. ഡിഎംഡികെയുടെ പിന്തുണ ഇല്ലെങ്കിലും അധികാരത്തിലെത്തുമായിരുന്നെന്ന് അവര്‍ പറഞ്ഞു. ബസ് നിരക്ക് ഉയര്‍ത്തിയതും പാല് വില വര്‍ധിപ്പിച്ചതുമാണ് ജയലളിത സര്‍ക്കാരിനെതിരെ രൂക്ഷവിമര്ശനമുയര്ത്താന് ഡിഎംഡികെയെ പ്രേരിപ്പിച്ചത്. ഈ പ്രശ്നത്തിന്റെ പേരില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ നിയമസഭയില്‍ തര്‍ക്കമുണ്ടായി.
സന്കരന്കോയില് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ ഒറ്റക്ക് നേരിടാന്‍ വിജയകാന്തിനെ ജയലളിത വെല്ലുവിളിക്കുകയും ചെയ്തു. ഡിഎംഡികെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചത് നിയമസഭയുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് സ്പീക്കര്‍ ഡി.ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: