ബത്തേരി: മേയാന്‍വിട്ട ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്നു. കടുവശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചത്ത പശുവിനേയും എടുത്ത് പാതയോരത്തെത്തി പ്രതിഷേധിച്ചു. കഴി്ഞ്ഞദിവസം വൈകിട്ടാണ് വടക്കനാട് പച്ചാടി നായ്ക്ക കോളനിയിലെ മാസ്തിയുടെ ഗര്‍ഭിണിയായ പശുവിനെ കടുവ കടിച്ചുകൊന്നത്.
വനാതിര്‍ത്തിയില്‍ മേയാനായി കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ കൊന്നത്.
ആളുകള്‍ ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞു.
തുടര്‍ന്ന് ഇന്നലെ രാവിലെ കടുവ ശല്യത്തിന് പരിഹാരം കാണണമെന്നും മതിയായ നഷ്ടപരിഹാരം മാസ്തിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ വടക്കനാട് -ബത്തേരി റോഡില്‍ പശുവിന്റെ ജഡവുമായി എത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് വനപാലകരുമായി നടത്തിയ ചര്‍ച്ചയില്‍ പശുവിന്റെ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാമെന്നും സ്ഥലത്ത് പട്രോളിംഗും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കാമെന്നും ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: