കോഴിക്കോട്: വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത അസത്യ പ്രസ്താവനകള്‍ നടത്തുന്ന സിപിഎം നേതാക്കള്‍ക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൗത്ത് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് മറിക്കാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം ഉന്നയിച്ച കോടിയേരി തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തെ ബിജെപി വെല്ലുവിളിക്കുകയാണ്. 24 മണിക്കൂറിനകം തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറായില്ലെങ്കില്‍ നിയമപരമായ നടപടികളെടുക്കും. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കും.
സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിനുള്ളില്‍ത്തന്നെ ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്. പഴയകാല സിമി നേതാവാണ് സ്ഥാനാര്‍ത്ഥിയെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇതില്‍ സിപിഎമ്മിനുള്ളിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം മറച്ചുവെക്കാനാണ് സിപിഎം നേതാക്കള്‍ കുപ്രചാരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാവ് കോഴിക്കോട് താമസമാക്കിയതോടെ ജില്ലയില്‍ സ്ഫോടനങ്ങളടക്കം അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കല്ലാച്ചി തെരുവമ്പറമ്പില്‍ ഉണ്ടായ സ്ഫോടനം സിപിഎം നേതൃത്വത്തിന്റെ ശരിയായ മുഖം വെളിവാക്കുന്നതാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേരിട്ട തിരിച്ചടികള്‍ മറച്ചുവെക്കാനാണ് കോടിയേരിയുടെ ശ്രമം. അര്‍ഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയുകയാണ് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: