തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ചിറ്റ് നല്കിയ ഉപലോകായുക്ത നടപടിയില്‍ ലോകായുക്ത കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറിനും എതിരായ അഴിമതി കേസ് പരിഗണിക്കവെയാണ് ലോകായുക്ത അതൃപ്തി അറിയിച്ചത്.
താന്‍ ഭാരതത്തില്‍ ഇല്ലാത്ത സമയത്താണ് ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നതെന്നും താന്‍ ചെയ്യാത്ത കാര്യങ്ങള്‍ക്ക് പഴി കേട്ടത് മുജ്ജന്മ പാപമായിരിക്കുമെന്നും ലോകായുക്ത ജഡ്ജി ജസ്റ്റിസ് പയസ് കുര്യാക്കോസ് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ഒരു കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ പുനര്‍നിയമനം നല്കിയ കേസ് പരിഗണിക്കുമ്പോഴായിരുന്നു ലോകായുക്തയുടെ പരാമര്‍ശം. വിവരാവകാശ നിയമ പ്രകാരം നല്കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ 45 കേസുകള്‍ ഉണ്ടെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഉത്തരവ്.
ഇവിടെ നിലവിലുള്ള കേസുകളില്‍ ഒന്നില്‍പോലും സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ സമര്‍പ്പിക്കുകയോ സെക്ഷന്‍ 15 പ്രകാരം വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിഭാഗത്തുള്ളവരെ ഒരുവിധത്തിലും കളങ്കിതരായി കണക്കാനാവില്ലെന്നായിരുന്നു ഉപലോകായുക്ത പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: