കെയ്റോ: ഈജിപ്റ്റില്‍ ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് 73 പേര് മരിച്ചു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈജിപ്റ്റിലെ പോര്‍ട്ട് സെയ്ദ് നഗരത്തില്‍ അല്‍ അഹ്ലി ക്ലബും അല്‍മസ്റി ക്ലബും തമ്മില്‍ നടന്ന മല്സരത്തിനൊടുവിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ഈജിപ്റ്റിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ ക്ലബാബ് അല്‍ അഹ്ലി. മത്സരത്തില്‍ മസ് റി ക്ലബ് അഹ്ലി ക്ലബിനെ 3-1ന് പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ക്ഷുഭിതരായ ആരാധകര്‍ മൈതാനത്ത് ഇറങ്ങി അഹ്ലി ടീമംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരു ടീമിലെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മൈതാനത്തേക്കു കുതിച്ചെത്തിയവര്‍ അഹ്ലി ക്ലബ് താരങ്ങളെ പിന്തുടര്ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ പുറത്തുവിട്ടു. അക്രമത്തിനിടെ കാണികള്‍ സ്റ്റേഡിയത്തിന് തീവയ്ക്കുകയും ചെയ്തു.
അക്രമികളെ തടയാന്‍ വിരലിലെണ്ണാവുന്ന പൊലീസുകാരാണ് ഉണ്ടായിരുന്നത്. ചിലര്‍ മൈതാനത്തിനു തീയിട്ടു. കളിക്കാരെ രക്ഷിക്കാനായി ഹെലികോപ്റ്ററില്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മറ്റൊരു മത്സരം സംഘാടകര്‍ നിര്‍ത്തിവച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പോലെ കാണികള്‍ കത്തികളുമായി എത്തിയതും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യത്തിന് ഇല്ലാത്തതും ദുരന്തം വര്‍ധിക്കാന്‍ കാരണമായി.
ഈജിപ്റ്റ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നു സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇത് കളിയല്ല, യുദ്ധം തന്നെയായിരുന്നുവെന്ന് ആരോഗ്യമന്ത്രി ഹെഷാം ഷെയ്ഹ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: