ഇരിട്ടി: സംഘപ്രവര്ത്തകര്ക്കിടയിലെ നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രേരണയുടെ എക്കാലത്തെയും പ്രഭവകേന്ദ്രമായിരുന്നു സ്വര്‍ഗ്ഗീയ അശ്വിനി കുമാര്‍ എന്ന് സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ.ഗോപാലകൃഷ്ണന് പറഞ്ഞു. ഇരിട്ടി കീഴൂര്‍ കുന്നില്‍ ഗ്രാമസേവാസമിതി നിര്‍മ്മിച്ച അശ്വിനി സ്മൃതി മന്ദിരത്തിന്റെ സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും വ്യക്തിപരമായി അദ്ദേഹം ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. എല്ലാം സമാജത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു പൊതുപ്രവര്ത്തകന് എങ്ങിനെ ആകണമെന്നുള്ള മാതൃക അദ്ദേഹം നമുക്ക് കാണിച്ചു തന്നു. അതുപോലെ മുഴുവന്‍ സമാജത്തിനും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഉപകാരപ്പെടുന്നരീതിയിലുള്ള പ്രവര്‍ത്തനം അശ്വിനി സ്മൃതിമന്ദിരത്തിലൂടെ ചെയ്യുവാന്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്കാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
വി.ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. വത്സന് തില്ലങ്കേരി മുഖ്യഭാഷണം നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എന്‍.രവീന്ദ്രന്, സി.പി.രാമചന്ദ്രന്, എം.പിമനോഹരന്, എന്‍. ബാലകൃഷ്ണന്, സി.രാധാകൃഷ്ണന്, കെ.ശിവശങ്കരന്, എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമത്തിലെ സൈനിക സര്‍വീസില്‍ ജോലി ചെയ്യുന്നവരെയും വിമുക്ത ഭടന്മാരെയും ക്ഷേത്ര സ്ഥാനികരെയും ചടങ്ങില്‍ ആദരിച്ചു. എം.പി.മനോഹരന് സമര്‍പ്പിച്ച മാവിന്‍തൈ വത്സന് തില്ലങ്കേരി സ്മൃതിമന്ദിര മുറ്റത്ത് നട്ടു കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനും തുടക്കമിട്ടു. ഉച്ചക്ക് 2മണിമുതല്‍ ഇരിട്ടി ഉപജില്ലാ നഴ്സറി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ് മത്സരം നടന്നു. വൈകുന്നേരം നടന്ന സാംസ്കാരിക സദസ്സില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സത്യന് കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. ശങ്കരന് വി.പുന്നാട്, സി.ബാബു, എന്‍.രതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചക്ക് സമൂഹസദ്യയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: