കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും വോട്ടിങ് രീതി വിവരിക്കുന്നതിനുമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വോട്ടുസന്ദേശയാത്ര ജില്ലയില്‍ പര്യടനം ആരംഭിച്ചു. മൊബൈല്‍ എക്സിബിഷന് ബസ്സിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10.30 ന് തലശ്ശരിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ബ്രാന്റ് അംബാസിഡറായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ സന്ദേശം, വോട്ടു ചെയ്തത് ആര്‍ക്കാണെന്ന് ഉറപ്പാക്കാന്‍ പുതുതായി ഏര്‍പ്പെടുത്തിയ വിവിപാറ്റ് സംവിധാനം, ആര്‍ക്കും വോട്ടു ചെയ്യാന്‍ താല്പര്യമില്ലെങ്കില് നോട്ട ബട്ടണ്‍ അമര്‍ത്താനുള്ള സംവിധാനം തുടങ്ങിയവയെ കുറിച്ചും പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചുമുള്ള സചിത്രവിവരണങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ കയ്യില്‍ കരുതേണ്ടത് എന്തെല്ലാമെന്നും പറഞ്ഞുതരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ്, മമ്പറം, ചക്കരക്കല്ല്, കണ്ണൂര്‍ തുടങ്ങിയ സ്വീകരണകേന്ദ്രങ്ങളിലും വോട്ടു സന്ദേശയാത്രയ്ക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്. രണ്ടാം ദിവസമായ തിങ്കളാഴ്ച ചാലോട്, മട്ടന്നൂര്‍, പുന്നാട്, ഇരിട്ടി, കാക്കയങ്ങാട് പേരാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര പര്യടനം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരിക്കൂര്‍, തളിപ്പറമ്പ്, അഴീക്കോട്, കല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തിയതിനുശേഷം 4 നു വൈകിട്ട് യാത്ര കാസര്‍കോട് ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: