തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും വട്ടിയൂര്‍ക്കാവ് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.മുരളീധരന് എംഡിയായുള്ള ജനപ്രിയ ചാനലിന്റെ ഓഹരി ഇടപാടുകള്‍ സ്ഥാനാര്‍ത്ഥിക്ക് തലവേദനയാകുന്നു. കെ.മുരളീധരന് നല്കിയ സത്യവാങ്മൂലത്തില്‍ ജനപ്രിയചാനലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ച് വ്യാജസത്യവാങ്മൂലം നല്‍കിയതാണ് വിവാദമായത്. ഇതുസംബന്ധിച്ച് പരാതി സ്വീകരിക്കാതിരുന്ന വരണാധികാരിക്കെതിരെ ബിജെപി രംഗത്തെത്തി. വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ച കെ.മുരളീധരന്റെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീല്‍ നല്‍കാനും ബിജെപി തീരുമാനിച്ചു.
2008 മേയില്‍ ആരംഭിച്ച ജനപ്രിയ കമ്മ്യൂണിക്കേഷന്റെ 41.98 ശതമാനം ഓഹരികളും കെ.മുരളീധരന്റെ പേരിലാണ്. 8.07 കോടി മൂലധനമുള്ള കമ്പനിയില്‍ 738 ഓഹരി ഉടമകളുണ്ട്. 3.39 കോടി രൂപയുടെ ഓഹരിയാണ് കെ.മുരളീധരനുള്ളത്. പ്രമുഖ വ്യവസായി ഗോകുലം ഗോപാലന് ഒരു കോടി രൂപയുടെയും ഫഌവേഴ്സ് ചാനലിന്റെ ഉടമസ്ഥരായ ഇന്‍സൈറ്റ് മീഡിയ സിറ്റിക്ക് 64.24 ലക്ഷം രൂപയുടെയും ഓഹരികളുണ്ട്. കെ.മുരളീധരന് ജനപ്രിയയുടെ പേരില്‍ 42 ശതമാനം ഓഹരികളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് യാതൊരു വായ്പകളുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇതാണ് വിവാദമായത്.
ജനപ്രിയയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്നു സമാഹരിച്ച തുകയില്‍ 2,28,12,500 രൂപ മുരളീധരന് വായ്പയായി എടുത്തിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 16.85 ലക്ഷം രൂപ വാടകയിനത്തിലും മുരളീധരന് സ്വന്തമാക്കി. കമ്പനി ആക്ട് പ്രകാരം പൊതുജനങ്ങളില്‍ നിന്നു സ്വീകരിച്ച ഓഹരിതുകയില് നിന്നു കെ.മുരളീധരന് വായ്പ സ്വീകരിക്കാനാവില്ല. എന്നാല്‍ ചാനല്‍ നഷ്ടത്തിലായപ്പോള്‍ വായ്പയെന്ന വ്യാജേന താന്‍ മുടക്കിയ തുക കെ.മുരളീധരന് സ്വന്തം പേരിലേക്ക് മാറ്റി സുരക്ഷിതമാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. അതേസമയം വായ്പാ വിവരം സത്യവാങ്മൂലത്തില്‍ പറഞ്ഞതുമില്ല.
കമ്പനിയില്‍ നിന്നു വായ്പയെന്ന പേരില്‍ തുക വകമാറ്റിയത് സത്യവാങ്മൂലത്തില്‍ പറഞ്ഞാല്‍ പിടിവീഴുമെന്നു കണ്ടാണ് ഇത് മറച്ചുവച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് മുരളീധരന് നല്കിയ മറുപടി വീണ്ടും പുലിവാലായി. കഴിഞ്ഞ വര്‍ഷം ജനപ്രിയയുടെ ഓഹരികള്‍ ഫഌവേഴ്സ് ചാനലിന് വിറ്റുവെന്നായിരുന്നു മുരളീധരന്റെ മറുപടി. ഇതോടെ വിറ്റ ചാനലിന്റെ ഓഹരികള്‍ എന്തിന് സത്യവാങ്മൂലത്തില്‍ കാട്ടി എന്ന ചോദ്യവുമുയര്‍ന്നു. ഇക്കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ വരണാധികാരിയെ ധരിപ്പിച്ചെങ്കിലും നടപടിയെടുത്തില്ല എന്നാണ് ബിജെപിയുടെ ആക്ഷേപം.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അടുത്തബന്ധുവായ വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്നാണ് ബിജെപിയുടെ പരാതി. വരണാധികാരിയുടെ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബിജെപി വക്താവ് ജെ.ആര്.പത്മകുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. എട്ടുകോടിരൂപയുടെ തട്ടിപ്പാണ് ‘ജനപ്രിയ’യുടെ പേരില്‍ നടന്നിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ഓഹരിയുടമകളും പരാതി നല്കി. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: