കൊച്ചി/ തിരുവനന്തപുരം: ബിജെപിക്കെതിരെ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി നടത്തുന്ന വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും വന്‍വിവാദത്തില്‍. ഇത്തരം പ്രസ്താവന നടത്തുന്ന ആന്റണിക്കെതിരെ ന്യൂനപക്ഷങ്ങള്‍ അടക്കം ജനങ്ങള്‍ക്കിടയില്‍, ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അതിനിടെ ബിജെപി ആന്റണിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ബിജെപി അക്കൗണ്ട് തുറന്നാല്‍ കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന മതത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.
വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്തി മതവിഭാഗങ്ങളെ പ്രകോപിപ്പിച്ച് സംഘര്‍ഷം വളര്‍ത്താനാണ് ആന്റണിയുടെ ശ്രമം. ആന്റണിയും കൂട്ടരും കാലങ്ങളായി നടത്തി വന്ന ഇത്തരം ശ്രമങ്ങള്‍ ഇനി കേരളത്തില്‍ വിലപ്പോവില്ല. മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കൂട്ടക്കൊലയായ മാറാട് സംഭവം ഉണ്ടായത്. അന്ന് അത് പടരാതിരിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് താനടക്കമുള്ള സംഘപരിവാര്‍ നേതാക്കളാണ്.
കലാപം വ്യാപിക്കാതിരിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ പരിശ്രമത്തെ അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി അഭിനന്ദിച്ചിരുന്നത് മറക്കരുത്. ഇപ്പോള്‍ നാല് വോട്ടിനു വേണ്ടി പഴയകാല സംഭവങ്ങള്‍ മറന്ന് പ്രസ്താവന നടത്തുന്നത് ആന്റണിയെപ്പോലെയുള്ള നേതാക്കള്‍ക്ക് ചേര്‍ന്നതല്ല.
കേരളത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്ത മുഖ്യമന്ത്രിയാണ് ആന്റണി. ബിജെപി മുക്ത നിയമസഭയെന്നത് ആന്റണിയുടെ പകല്‍ക്കിനാവ് മാത്രമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ഇന്നലെയും ആന്റണി ബിജെപിക്കെതിരെ അത്യന്തം അവഹേളനം നിറഞ്ഞ മതവിദ്വേഷ പ്രസ്താവനകളുമായി രംഗത്തെത്തി. കേരളത്തില്‍ ബിജെപിക്ക് സീറ്റ് കിട്ടിയാല്‍ അജണ്ട തന്നെ മാറും, അവര്‍ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കും. അങ്ങനെ സമൂഹത്തിന്റെ സമാധാനം തകരും. ഇങ്ങനെ വന്നാല്‍ പണ്ട് വിവേകാനന്ദന് പറഞ്ഞതുപോലെയാകും കേരളത്തിന്റെ സഥിതി. ആന്റണി കണ്ണൂര്‍ പ്രസ്കഌബ്ബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു.
എല്‍ഡിഎഫും-യുഡിഎഫും തമ്മിലുളള ബംഗാള്‍ മോഡല്‍ ബന്ധം കേരളത്തില്‍ ഉണ്ടാകുമെന്ന വ്യക്തമായ സൂചനയും ആന്റണി നല്കി. ബിജെപി നിയമസഭയിലെത്തുന്നത് ഒഴിവാക്കാന്‍ ആരുമായും കൂട്ടുകൂടുന്നതില്‍ തെറ്റില്ല. ആന്റണി സൂചിപ്പിച്ചു. മതേതര വോട്ടുകള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്നും ബിജെപിയെ നിയമസഭയിലെത്താന്‍ അനുവദിക്കില്ലെന്നും ആന്റണി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപി നിര്‍ണായക ശക്തിയാണെണെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും കാസര്‍കോട്ടും മഞ്ചേശ്വരത്തും ശക്തമായ സാന്നിദ്ധ്യമുള്ള ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ജനസഭ 2016 പരിപാടിയിലും ആന്റണി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: